ജനീവ: കൊവിഡിന്റെ അതി വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ). അപകടകരമായ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ഡബ്ല്യൂ എച്ച് ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് ആഥനോം ഗബ്രിയേസൂസ് പറഞ്ഞു.നിരീക്ഷണം, പരിശോധന, രോഗബാധിതരെ നേരത്തേ കണ്ടെത്തൽ, ഐസൊലേഷൻ, ചികിത്സിക്കൽ എന്നിങ്ങനെയുള്ള രീതി തുടരുകയാണ് പുതിയൊരു തരംഗത്തെ ഒഴിവാക്കാനുള്ള മാർഗം.

മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ആൾക്കൂട്ടങ്ങൾ ഒഴിവാക്കൽ, കെട്ടിടങ്ങളുടെ അകത്ത് വായുസഞ്ചാരം ഉറപ്പാക്കൽ എന്നിവയൊക്കെ പ്രധാനമാണെന്നും ഡബ്ല്യൂ എച്ച് ഒ മേധാവി പറഞ്ഞു.ഒരു രാജ്യവും ഈ ഭീഷണിയിൽനിന്ന് മുക്തമാണെന്ന് പറയാനാവില്ല. ഇതുവരെ 98 രാജ്യങ്ങളിലാണ് ഡെൽറ്റ വകഭേദം കണ്ടെത്തിയത്. അത് തീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിലാണ് ഡെൽറ്റയുടെ വ്യാപനം കൂടുതലെന്നും അദ്ദേഹം പറഞ്ഞു.വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ആശുപത്രികൾ നിറഞ്ഞുകവിയുന്ന സാഹചര്യം വീണ്ടും ഉണ്ടാവാം. അതിവേഗമാണ് ഡെൽറ്റ കൊവിഡിന്റെ മുഖ്യ വകഭേദമായി മാറിയത്. അതു വീണ്ടും മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണെന്നും ടെഡ്രോസ് ആഥനോം പറഞ്ഞു.