ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയീയമായി വികസിപ്പിച്ച കോവിഡ് വാക്‌സീനായ കോവാക്‌സിന് ഈ ആഴ്ചയിൽ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയേക്കുമെന്നു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ വാക്‌സിനേഷൻ ആരംഭിച്ചതുമുതൽ കോവാക്‌സിനു ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം കിട്ടാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ പാനൽ അടിയന്തര ഉപയോഗാനുമതി പട്ടികയിൽ കോവാക്‌സിനെ ഉടനുൾപ്പെടുത്തുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. അടിയന്തര ഉപയോഗാനുമതി കിട്ടിയാൽ കോവാക്‌സിൻ ഡോസ് എടുത്തവർക്കു സ്വതന്ത്രമായി യാത്ര ചെയ്യാനാകും. രാജ്യത്തെ വാക്‌സിനേഷന്റെ വേഗവും കൂടും. കോവാക്‌സിന്റെ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നീ ഡേറ്റകൾ സമഗ്രമായി വിലയിരുത്തിയാകും ഡബ്ല്യുഎച്ച്ഒയുടെ അനുമതി.

സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) വിദഗ്ധ സമിതിക്കു സമർപ്പിച്ച മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ ഡേറ്റ പ്രകാരം 77.8 ശതമാനമാണു കോവാക്‌സിന്റെ ഫലപ്രാപ്തി. അടിയന്തര ഉപയോഗാനമതിക്കു മുന്നോടിയായുള്ള പ്രീ-സബ്മിഷൻ യോഗം ജൂണിലാണു നടന്നത്.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ വളരെ മികച്ചതാണ് എന്നാണു ലോകാരോഗ്യ സംഘടനയുടെ വാക്‌സീൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മരിയൻഗെല സിമാവോ ഈ മാസമാദ്യം അഭിപ്രായപ്പെട്ടത്.

ഇന്ത്യയിൽ പൊതുവായി ഉപയോഗത്തിലുള്ള മൂന്ന് വാക്‌സിനുകളിൽ ഒന്നാണ് ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഭാരത് ബയോട്ടെക്ക് വികസിപ്പിച്ച കോവാക്‌സിൻ. ഗുരുതര കോവിഡ് ലക്ഷണങ്ങൾക്കെതിരെ 93.4 ശതമാനം ഫലപ്രാപ്തിയും അസിംറ്റമാറ്റിക് കൊവിഡിൽ നിന്ന് 63.6 ശതമാനം സംരക്ഷണവും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

നിലവിൽ ആസ്ട്രസിനെക്ക-ഓക്‌സ്‌ഫോർ വാക്‌സിൻ, ജോൺസൻ ആൻഡ് ജോൺസൻ, ഫൈസർ, സിനോഫാം , സിനോവാക്ക് എന്നീ വക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന അനുമതി നൽകിയിട്ടുണ്ട്.