ന്യൂഡൽഹി: വാക്സിനേഷൻ 75 കോടി ഡോസ് പിന്നിട്ട പശ്ചാത്തലത്തിൽ കോവിഡ് വാക്സിൻ വിതരണത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്തെ ആകെ വാക്സിനേഷൻ 75 കോടി കടന്നതോടെയാണ് ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണൽ ഡയറക്ടർ ഡോ.പൂനം ഖേത്രപാൽ സിങ് രംഗത്തെത്തിയത്.

'ആദ്യത്തെ 10 കോടി ഡോസ് വാക്സിൻ നൽകാൻ 85 ദിവസമെടുത്തപ്പോൾ, ഇന്ത്യ വെറും 13 ദിവസത്തിനുള്ളിൽ വിതരണം ചെയ്ത വാക്സിൻ ഡോസ് 65 കോടിയിൽ നിന്ന് 75 കോടിയാക്കി ഉയർത്തിയിരിക്കുന്നുവെന്ന് അവർ ട്വീറ്റ് ചെയ്തു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഏറ്റവും മികച്ച വാക്സിനേഷൻ പ്രക്രിയയിലൂടെ ചരിത്രം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ വാക്സിനേഷൻ പുരോഗമിക്കുകയാണെങ്കിൽ ഡിസംബറോടെ ജനസംഖ്യയുടെ പകുതിയോളം പേർക്കും വാസ്‌കിനേഷൻ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 75 കോടി ഡോസ് വാക്സിൻ വിതരണം ചെയ്ത നിർണായക നേട്ടത്തെക്കുറിച്ചുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

രാജ്യത്തിന് അഭിനന്ദനങ്ങൾ.. എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വികസനമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നത്തിനൊപ്പം ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ക്യാമ്പയിൻ അതിന്റെ വിവിധ തലങ്ങളിലേക്ക് ഉയരുകയാണ്. രാജ്യത്ത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ വേളയിൽ 75 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാൻ കഴിഞ്ഞുവെന്നത് അഭിനന്ദനാർഹമാണെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

 

2021 അവസാനത്തോടെ ജനസംഖ്യയുടെ 60 ശതമാനം ആളുകൾ എങ്കിലും കുത്തിവെയ്‌പ്പ് പൂർത്തിയാക്കിയാലെ വരാനിരിക്കുന്ന മൂന്നാം തരംഗത്തെ തടയാനാകൂ. ഇതിനായി പ്രതിദിനം 12 ദശലക്ഷം വാക്സിൻ ഡോസുകൾ വിതരണം ചെയ്യേണ്ടതാണ്. ഡിസംബറോടെ 200 കോടി ഡോസുകൾ കുത്തിവെയ്‌പ്പ് നടത്തുകയെന്ന വലിയ ലക്ഷ്യവും സർക്കാരിന് മുന്നിലുണ്ട്.