ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഒരാഴ്ച കൂടി വൈകും. ലോകാരോഗ്യ സംഘടനയും വിദഗ്ധരുടെ സംഘവും അടുത്ത ആഴ്‌ച്ച കൂടിക്കാഴ്‌ച്ച നടത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക.

ചൊവ്വാഴ്ച ചേർന്ന ലോകാരോഗ്യ സംഘടനയുടെ യോഗത്തിൽ കൊവാക്‌സിന്റെ അനുമതി അജണ്ടയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും തീരുമാനമുണ്ടായില്ല. കൊവാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി കഴിഞ്ഞ മാസം കിട്ടുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ കൊവാക്‌സീൻ ഉത്പാദകരായ ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനൽ കൂടുതൽ വിശദീകരണം തേടിയതിനാലാണ് തീരുമാനം വൈകുന്നത്. വാക്‌സീന്റെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്. അനുമതിക്ക് ഇനിയും ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

ആഗോളതലത്തിൽ ആകെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോഴും രണ്ടാമതാണ്. കോവിഡ് കേസുകളുടെ എണ്ണത്തിൽ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ വ്യത്യാസം ഒരു കോടിയിൽ അധികമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ കേസുകളുടെ എണ്ണം രാജ്യത്ത് തുടർച്ചയായി കുറഞ്ഞതാണ് ഈ വ്യത്യാസം കൂടാനുള്ള കാരണം. രാജ്യത്തെ വാക്‌സിനേഷൻ 92 കോടി കടന്നതും ആശ്വാസം നൽകുന്ന വാർത്തയാണ്. ഇന്ന് 54 ലക്ഷം പേർക്കാണ് രാജ്യത്ത് വാക്‌സിൻ നൽകിയത്.