ജനീവ: കോംഗോയിൽ എബോള നിർമ്മാർജന പ്രവർത്തനങ്ങൾക്കെത്തിയ ലോകാരോഗ്യ സംഘടനാ പ്രവർത്തകർ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതായി ലോകാരോഗ്യ അന്വേഷണ റിപ്പോർട്ട്. സംഘടന സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിലാണ് ഇത്തരം 83 കേസുകൾ കണ്ടെത്തിയത്. ഇതിൽ ഒമ്പത് പീഡന ആരോപണങ്ങളും ഉൾപ്പെടുന്നു.

ലോകാരോഗ്യ സംഘടനാ ജീവനക്കാരായ 20 അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തൽ. 2018 മുതൽ 2020 വരെ നീണ്ടുനിന്ന കാലയളവിൽ പ്രാദേശികമായും കോംഗോയിലെ അന്താരാഷ്ട്ര സംഘടനകളുടെ ഭാഗമായും പ്രവർത്തിച്ചവരാണ് കുറ്റം ചെയ്തിരിക്കുന്നതായി കണ്ടെത്തിയത്. 35 പേജുള്ള അന്വേഷണ റിപ്പോർട്ട് ലോകാരോഗ്യസംഘടന അന്വേഷണ സംഘം ചൊവ്വാഴ്ച പുറത്തുവിട്ടു. ഐക്യരാഷ്ട്രസംഘടനയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു സ്ഥാപനത്തെ പ്രതിസ്ഥാനത്ത് നിർത്തുന്ന തരത്തിൽ വലിയരീതിയിൽ ലൈംഗിക കുറ്റകൃത്യകേസ് വരുന്നത് ആദ്യമായാണ്.

പീഡനവും മറ്റ് ലൈംഗിക അതിക്രമങ്ങളും നേരിട്ട സ്ത്രീകളോട് അന്വേഷണ കമ്മീഷൻ സംസാരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഭാഗമായി എബോള നിർമ്മാർജനത്തിന് എത്തിയവർ തങ്ങളെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് കോംഗോയിലെ സ്ത്രീകൾ മൊഴി നൽകിയത്. 50ലധികം സ്ത്രീകളായിരുന്നു പരാതിയുമായി രംഗത്തെത്തിയത്.

പീഡനത്തെത്തുടർന്ന് ചിലർ ഗർഭിണികളായതായും അബോർഷന് വേണ്ടി നിർബന്ധിക്കപ്പെട്ടതായും സ്ത്രീകൾ പറഞ്ഞു. കുറ്റാരോപിതരായ 83 പേരേയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ കോംഗോ പൗരന്മാരും വിദേശികളും ഉൾപ്പെടുന്നു. ലോകാരോഗ്യസംഘടനയുടെ സംഘടനാപ്രവർത്തനത്തിലെ പിഴവാണ് സംഭവങ്ങൾ തെളിയിക്കുന്നതെന്നാണ് അന്വേഷണ റിപ്പോർട്ട് തരുന്ന സൂചനയെന്നാണ് വിലയിരുത്തൽ.

വർഷങ്ങളായി കോംഗോ നിരവധി സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അതുകൊണ്ട് തന്നെ പുറത്തു വന്നിരിക്കുന്ന വാർത്തകൾ ഒട്ടും സ്വീകാര്യമല്ലെന്നും കോംഗോയിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ ആൻഡ് ഡെവലപ്പ്മെന്റ് ഇനീഷ്യേറ്റീവ് സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പാസ്സി മലബമ പറഞ്ഞു.