ഹൈദരാബാദ്: ലഡാക്കിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷി സർക്കാർ ജോലിയിൽ പ്രവേശിച്ചു. ഡെപ്യൂട്ടി കളക്ടറായാണ് നിയമനം. തെലങ്കാന ആഭ്യന്തരമന്ത്രിയുടെ ഓഫീസിലാണ് കഴിഞ്ഞ ദിവസം മുതൽ സന്തോഷി ജോലി ആരംഭിച്ചത്. ചൈനീസ് ആക്രമണത്തിൽ

വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നൽകിയതായി തെലങ്കാന സർക്കാർ നേരത്തെ അറിയിച്ചിരുന്നു. സന്തോഷ് ബാബുവിന്റെ വസതിയിലെത്തിയ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ നിയമന ഉത്തരവ് കൈമാറുകയായിരുന്നു. ഒപ്പം തന്നെ നാല് കോടി രൂപ സന്തോഷിക്കും ഒരു കോടി രൂപ സന്തോഷ് ബാബുവിന്റെ മാതാപിതാക്കൾക്കും മുഖ്യമന്ത്രി ധനസഹായം നൽകിയിരുന്നു. ഹൈദരാബാദിൽ 711 ചതുരശ്ര അടി സ്ഥലവും നൽകുന്നതായി ചന്ദ്രശേഖർ റാവു അറിയിച്ചിട്ടുണ്ട്.

ബീഹാർ റെജിമെന്റിന്റെ 16-ാമത്തെ ബറ്റാലിയൻ കമാൻഡിങ് ഓഫീസർ ആയിരുന്ന കേണൽ സന്തോഷ് ബാബുവടക്കമുള്ള സൈനികർ ജൂൺ 15 ന് രാത്രി ഗാൽവാൻ താഴ്‌വരയിൽ വച്ച് ചൈനീസ് സൈനികരുമായുണ്ടായ സംഘർഷത്തിലാണ് വീരമൃത്യു വരിച്ചത്. കോറുകൊണ്ട സൈനിക സ്കൂളിലായിരുന്നു സന്തോഷിന്റെ പഠനം. ഉപേന്ദർ സ്റ്റേറ്റ് ബാങ്ക് മാനേജരായിരുന്നു പിതാവ്. 2004ലാണ് സന്തോഷ് ആർമിയിൽ പ്രവേശിച്ചത്. ജമ്മുവിലായിരുന്നു ആദ്യ പോസ്റ്റിങ്. പാക്കിസ്ഥാനെതിരായ ഒരു ഓപ്പറേഷനിൽ സന്തോഷ് പങ്കാളിയായിരുന്നു. ഇന്ത്യൻ മണ്ണ് കൈയേറിയ മൂന്നു പാക് ഭീകരരെ സന്തോഷ് വധിക്കുകയും ചെയ്തു. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി അതിർത്തിയിലായിരുന്നു സന്തോഷ്. സന്തോഷിന് ഹൈദരാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നതാണെങ്കിലും അതിർത്തിയിലെ സംഘർഷാവസ്ഥയും കൊറോണ വ്യാപനവും കാരണം അവിടെ തന്നെ തുടരുകയായിരുന്നു.