തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകാനുള്ള സന്ന​ദ്ധത അറിയിച്ച് സീരിയൽ നടൻ വിവേക് ഗോപൻ. ബിജെപി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേരുന്നതെന്നും വിവേക് പറഞ്ഞു. കെ സുരേന്ദ്രന്റെ വിജയ് യാത്രയുടെ ഭാഗമായി വിവേകിന് അംഗത്വം നൽകാനാണ് പാർട്ടിയുടെ തീരുമാനം.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശൂരിലെത്തിയപ്പോഴാണ് വിവേകുമായി കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്ര സേവനത്തിനായി യുവാക്കൾ മുന്നോട്ട് വരണമെന്നാണ് വിവേകിന്റെ അഭിപ്രായം. കലാ രംഗത്ത് നിന്നെത്തുന്ന തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും വിവേകിന് ആത്മവിശ്വാസമുണ്ട്.

കുട്ടനാടൻ ബ്ലോഗ്, അച്ഛാദിൻ തുടങ്ങിയ ചിത്രങ്ങളിലും വിവേക് അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ തരംഗത്തിന്റെ പശ്ചാത്തലത്തിൽ സിനിമാരംഗത്ത് നിന്നുൾപ്പെടെയുള്ള പ്രമുഖരെ മത്സരരംഗത്ത് ഇറക്കി കളം പിടിക്കാനാണ് ബിജെപിയുടെ ശ്രമം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുൾപ്പടെയുള്ള നേതാക്കളുമായി ചർച്ച നടത്തി. ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ വിവേക് ഗോപൻ ഇപ്പോൾ തൃശൂർ കൊടുങ്ങല്ലൂരിലെ ഷൂട്ടിങ് ലോക്കേഷനിലാണ്.