ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന വാർത്തകൾക്കിടെ വിഷയത്തിൽ പ്രതികരണവുമായി ബി.എസ്. യെദ്യൂരപ്പ. കേന്ദ്രനേതൃത്വം പറഞ്ഞാൽ താൻ രാജിവെക്കാൻ തയ്യാറാണെന്ന് യദ്യുരപ്പ പറഞ്ഞു.വിഷയത്തിൽ ആദ്യമായാണ് യദ്യുരപ്പ പ്രതികരിക്കുന്നത്.

ഡൽഹിയിലെ നേതൃത്വത്തിന് തന്നിൽ വിശ്വാസമുള്ള ദിവസം വരെ മുഖ്യമന്ത്രിയായി തുടരുമെന്ന് യെദ്യൂരപ്പ പറഞ്ഞു. സ്ഥാനമൊഴിയാൻ ആവശ്യപ്പെടുന്ന ദിവസം രാജിവെക്കും. തന്റെ നിലപാട് വ്യക്തമാണ്. കേന്ദ്രനേതൃത്വം എനിക്കൊരു അവസരം തന്നു. കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. ബാക്കിയൊക്കെ കേന്ദ്രനേതൃത്വത്തിന്റെ പക്കലാണ്- മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി യെദ്യൂരപ്പ വ്യക്തമാക്കി.

ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി യെദ്യൂരപ്പയും മകൻ ബി.വൈ. വിജയേന്ദ്രയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യെദ്യൂരപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. യെദ്യൂരപ്പ കാലാവധി പൂർത്തിയാക്കുമെന്ന് ബിജെപി. ദേശീയ സെക്രട്ടറി സി.ടി. രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

യെദ്യൂരപ്പയെ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബിജെപിയിലെ മറുപക്ഷം പലതവണ കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു.