ലണ്ടൻ: വിംബിൾഡണിന് വമ്പൻ അട്ടിമറിയോടെ തുടക്കം. ഫ്രഞ്ച് ഓപ്പൺ റണ്ണേഴ്സ് അപ്പും ടൂർണമെന്റിലെ മൂന്നാം സീഡുമായ സ്റ്റെഫാനോസ് സിറ്റ്സിപാസ് ആദ്യ റൗണ്ടിൽ പുറത്ത്. അമേരിക്കയുടെ സീഡില്ലാ താരം ഫ്രാൻസസ് തിയോഫെയാണ് ഗ്രീക്ക് താരത്തെ അട്ടിമറിച്ചത്. അതേസമയം ഫ്രഞ്ച് ഓപ്പൺ ചാംപ്യൻ നോവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. വനിതകളിൽ പത്താം സീഡ് പെട്രോ ക്വിറ്റോവയും ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. അരൈന സെബലങ്ക, ഗാർബൈൻ മുഗുരുസ, മാർഡി കീസ്, എന്നിവർ രണ്ടാം റൗണ്ടിലെത്തി.

നേരത്തെ ഒരു മുൻകൂർ ജാമ്യമെടുത്തായിരുന്നു സിറ്റ്സിപാസ് വിബിംൾഡണിനെത്തിയത്. പുൽ കോർട്ടിൽ വേണ്ടത്ര മത്സരങ്ങൾ കളിച്ചിട്ടില്ലെന്ന് 22കാരൻ പറഞ്ഞിരുന്നു. വാക്കുകൾ തെറ്റിയില്ല. നേരിട്ടുള്ള സെറ്റുകൾക്ക് തന്നെ സിറ്റ്സിപാസ് പരാജയപ്പെട്ടു. 4-6, 4-6, 3-6 എന്ന സ്‌കോറിനായിരുന്നു തിയോഫെയുടെ ജയം.

അതേസമയം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ സിറ്റ്സിപാസിന്റെ എതിരാളിയായിരുന്ന ജോക്കോവിച്ച് ഒന്നാം റൗണ്ട് കടന്നു. ബ്രിട്ടീഷ് താരം ജാക്ക് ഡ്രാപർക്കെതിരെ ആദ്യ സെറ്റ് പരാജയപ്പെട്ട ശേഷമാണ് ലോക ഒന്നാം നമ്പർ മത്സരത്തിലേക്ക് തിരിച്ചുവന്നത്. 4-6, 6-1, 6-2, 6-2 എന്ന സ്‌കോറിനായിരുന്നു ജോക്കോവിച്ചിന്റെ ജയം.

വനിതകിൽ രണ്ടാം സീഡ് സെബലങ്ക നേരിട്ടുള്ള സെറ്റുകൾക്ക് റൊമാനിയൻ താരം മോണിക്ക നിക്കുളസ്‌കുവിനെ തോൽപ്പിച്ചു. സ്‌കോർ 1-6 4-6. യുഎസിന്റെ മാർഡി കീസ് 3-6, 4-6 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ബ്രിട്ടന്റെ കാറ്റി സ്വാനെ തകർത്തു. മുഗുരുസ 0-6, 1-6ന് ഫ്രാൻസിന്റെ ഫിയോന ഫെറോയെ തോൽപ്പിച്ചു. അതേസമയം 10-ാം സീഡ് പെട്ര ക്വിറ്റോവ അട്ടിമറിക്കപ്പെട്ടു. യുഎസിന്റെ സ്ലോനെ സ്റ്റെഫൻസ് നേരിട്ടുള്ള സെറ്റുകൾക്ക് ചെക്ക് റിപ്പബ്ലിക്ക് താരത്തെ തോൽപ്പിച്ചു. സ്‌കോർ 6-3, 6-4.