ലണ്ടൻ: വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ജേതാവിനെ ഇന്നറിയാം. ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടിക്ക് എട്ടാം സീഡ് കരോലിന പ്ലിസ്‌കോവയാണ് എതിരാളി. സെന്റർ കോർട്ടിൽ വൈകിട്ട് 6.30നാണ് മത്സരം തുടങ്ങുക. രണ്ട് പേരുടെയും ആദ്യ വിംബിൾഡൺ ഫൈനലാണ് ഇത്. ഫ്രഞ്ച് ഓപ്പൺ മുൻ ജേതാവാണ് ഓസ്ട്രേലിയൻ താരമായ ആഷ്‌ലി ബാർട്ടി. ചെക്ക് താരമായ കരോലിന ഇത് മൂന്നാം തവണയാണ് ഗ്രാൻസ്ലാം ഫൈനലിലെത്തുന്നത്.

വിംബിൾഡൺ പുരുഷ സിംഗിൾസിൽ ജോകോവിച്ച്-ബെരെറ്റിനി ഫൈനൽ നാളെ നടക്കും. സെമിയിൽ കനേഡിയൻ താരം ഡെനിസ് ഷാപൊവലോവിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ജോകോവിച്ച് തോൽപ്പിച്ചത്. സ്‌കോർ: 7-6, 7-5, 7-5. കരിയറിലെ 20-ാം ഗ്രാൻസ്ലാം കിരീടമാണ് ജോകോവിച്ചിന്റെ ലക്ഷ്യം. ഫെഡറർ, നദാൽ എന്നിവർക്കും 20 ഗ്രാൻസ്ലാം കിരീടങ്ങളാണ് ഉള്ളത്.

അതേസമയം സെമിയിൽ ഹ്ഊബർട്ട് ഹുർകാക്സിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ബെരെറ്റിനി തോൽപ്പിച്ചത്. സ്‌കോർ: 6-3, 6-0, 6-7, 6-4. വിംബിൾഡണിൽ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമാണ് മാറ്റിയോ ബെരെറ്റിനി.