ഗോൾ: ശ്രീലങ്ക-വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ക്രിക്കറ്റ് ലോകത്തെ നടുക്കി വിൻഡീസ് അരങ്ങേറ്റ താരത്തിന് പരിക്ക്. വിൻഡീസ് കുപ്പായത്തിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ജെറമി സോളോസനോ ഫൈൻ ഷോർട് ലെഗിൽ ഫീൽഡ് ചെയ്യവേ ബാറ്റ്സ്മാന്റെ ഷോട്ട് ഹെൽമറ്റിൽ തട്ടി മൈതാനം വിട്ടു. മെഡിക്കൽ സംഘവും സപ്പോർട്ടീവ് സ്റ്റാഫും സ്ട്രക്ചറിലാണ് താരത്തെ കൊണ്ടുപോയത്. ജെറമിയെ സ്‌കാനിംഗിന് വിധേയനാക്കി.

ശ്രീലങ്കയുടെ ആദ്യ ഇന്നിങ്സിലെ 24-ാം ഓവറിൽ ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്നെയുടെ കരുത്തുറ്റ ഷോട്ട് ഹെൽമറ്റിൽ പതിക്കുകയായിരുന്നു. ഹെൽമെറ്റ് ഗ്രില്ലിൽ വന്ന് പന്തിടിക്കുകയായിരുന്നു.
വേദനയിൽ ഹെൽമെറ്റ് ഊരി സോളോസാനോ ഗ്രൗണ്ടിൽ കിടന്നു. സ്ട്രെച്ചറിലാണ് താരത്തെ ഗ്രൗണ്ടിൽ നിന്നുകൊണ്ടുപോയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സോളോസാനയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

പന്ത് തലയിൽ കൊണ്ട് മൈതാനത്തുവീണ താരത്തെ ആംബുലൻസിൽ ഉടൻ ആശുപത്രിയിലെത്തിച്ചു. 26 വയസുകാരനായ ജെറമി അരങ്ങേറ്റ മത്സരമാണ് ഇന്ന് കളിക്കുന്നത്. ജെറമിക്ക് പകരം സബ്സ്റ്റിറ്റിയൂട്ട് ഫീൽഡറായി ഷായ് ഹോപ് കളത്തിലിറങ്ങി.

ഗോൾ ടെസ്റ്റിൽ ടോസ് നേടിയ ലങ്കൻ നായകൻ കരുണരത്നെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനം രണ്ടാം സെഷൻ പുരോഗമിക്കുമ്പോൾ 163/1 എന്ന നിലയിലാണ് ശ്രീലങ്ക. 56 റൺസെടുത്ത പാതും നിസങ്കയെ ഷാന്നോൻ ഗബ്രിയേൽ പുറത്താക്കി. 89 റൺസുമായി ദിമുത് കരുണരത്നെയും മൂന്ന് റണ്ണുമായി ഒഷാഡോ ഫെർണാണ്ടോയുമാണ് ക്രീസിൽ.