ജയ്പൂർ: ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ മന്ത്രവാദി ഉൾപ്പെടെയുള്ള അഞ്ചം​ഗ സംഘം 40കാരിയായ സ്ത്രീയോട് കാട്ടിയതുകൊടും ക്രൂരത. ഇരുമ്പ് പഴുപ്പിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ 40 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. സംഭവത്തിൽ ബന്ധു ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ​ഗുരുതരാവസ്ഥയിലായ സ്ത്രീയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ക്ഷേത്രത്തിൽ വച്ചാണ് 40കാരി ആക്രമണത്തിന് ഇരയായത്. ക്ഷേത്രത്തിൽ സന്തോഷി ദേവി എന്ന സ്ത്രീ 40കാരിയുടെ ശരീരത്തിൽ ബാധ കയറിയതായി പറഞ്ഞു. ബാധ ഒഴിപ്പിക്കാൻ 1000 രൂപയുടെ പ്രത്യേക പൂജ നടത്താൻ സന്തോഷി ദേവി സ്ത്രീയോട് ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു.

ഇതിന് ശേഷം മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ ചേർന്ന് നിർബന്ധിച്ച് 40കാരിയെ ക്ഷേത്രത്തിന്റെ അകത്തേയ്ക്ക് കൊണ്ടുപോയി. തുടർന്ന് ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ ഇരുമ്പ് പഴുപ്പിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ചു എന്നതാണ് കേസ്. തുടർന്ന് ക്രൂരമായ മർദ്ദനത്തിനും ഇരയായ സ്ത്രീ സഹായത്തിനായി ഉറക്കെ കരഞ്ഞു. പിന്നാലെ ബോധരഹിതയായി വീണു.

ബാധ പിടിച്ചുകെട്ടി എന്ന് അവകാശവാദം ഉന്നയിച്ച സന്തോഷി ദേവി കൂടുതൽ ചികിത്സ ആവശ്യമാണെന്നും ബന്ധുക്കളോട് പറഞ്ഞു. നടന്ന കാര്യങ്ങൾ ആരോടും പറയരുതെന്ന് കാട്ടി മന്ത്രവാദി ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. നെറ്റിയിൽ ഉൾപ്പെടെ 40കാരിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലേറ്റ പാടുണ്ട്. ആശുപത്രിയിലെ ഡോക്ടർമാരാണ് വിവരം പൊലീസിനെ അറിയിച്ചത്.