മുംബൈ: വാടക കൊലയാളികളെ ഏർപ്പെടുത്തി സഹപ്രവർത്തകനായ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ പൊലീസുകാരിയായ യുവതി അറസ്റ്റിൽ. ശീതൾ പൻസാരെയെന്ന പൊലീസുകാരിയാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ പൻവേലിലാണ് സംഭവം.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ശിവജി സനാപ് (54) എന്ന പൊലീസുകാരൻ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ നാനോ കാർ ഇടിച്ച് മരിച്ചത്. ആദ്യകാഴ്ചയിൽ അപകടമരണമാണെന്ന് തോന്നിയെങ്കിലും ചില സംശയങ്ങളുണ്ടായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കാർ കുറച്ച് അകലെ നിന്ന് അഗ്‌നിക്കിരയാക്കിയ അവസ്ഥയിൽ കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശിവജിയും ശീതളും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. വിശാൽ ജാഥവ്, ബബൻ ചൗഹാൻ എന്നിവർക്കാണ് യുവതി ക്വട്ടേഷൻ നൽകിയത്.

വ്യാഴാഴ്ചയാണ് നവി മുംബൈ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. നേരത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് ശിവജിക്കെതിരേ ശീതൾ പരാതി നൽകിയിരുന്നു.

സമൂഹമാധ്യമങ്ങൾ വഴിയാണ് ജാഥവുമായി ശീതൾ പരിചയപ്പെട്ടത്. ഇതിന് ശേഷം പൊലീസുകാരിയും പ്രതികളും ചേർന്ന് ശിവജിയെ നിരീക്ഷിക്കുകയും ഇയാളുടെ യാത്രാ റൂട്ടുകൾ മനസ്സിലാക്കുകയും ചെയ്തിരുന്നു.