ചാത്തന്നൂർ: സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗ് മറ്റൊരു സ്‌കൂട്ടറിലെത്തിയ സംഘം കവർന്നു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും ആശ പ്രവർത്തകയുമായ ജയലക്ഷ്മിയുടെ പണവും രേഖകളും അടങ്ങിയ ബാഗാണ് കവർന്നത്. കാരംകോട് ശീമാട്ടി ജങ്ഷന് സമീപമായിരുന്നു സംഭവം.

ചാത്തന്നൂരിൽനിന്ന് വരിഞ്ഞത്തെ വീട്ടിലേക്ക് പോകുകയായിരുന്ന ജയലക്ഷ്മിയെ നമ്പർ പതിക്കാത്ത സ്‌കൂട്ടറിൽ പിന്തുടർന്ന രണ്ടുപേരാണ് ബാഗ് കവർന്നത്. നിരവധി കിടപ്പുരോഗികളുടെ ചികിത്സ രേഖകളും അയ്യായിരത്തോളം രൂപയും എ.ടി.എം കാർഡുകളും ഡ്രൈവിങ് ലൈസൻസും മറ്റുമാണ് ബാഗിൽ ഉണ്ടായിരുന്നത്.

ഒരു മണിക്കൂറിനുശേഷം കല്ലുവാതുക്കൽ-വേളമാനൂർ റോഡിൽ വട്ടക്കുഴിക്കലിന് സമീപത്തുനിന്ന് രണ്ട് എ.ടി.എം കാർഡുകളും ഡ്രൈവിങ് ലൈസൻസുകളും ഉപേക്ഷിച്ച നിലയിൽ തിരിച്ചുകിട്ടി. മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചാത്തന്നൂർ പൊലീസ്.