തിരുവനന്തപുരം: സ്ത്രീശാക്തീകരണത്തിന് കേരളത്തിൽ കളക്ടർ മാതൃക. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പകുതിയിലേറെ ജില്ലകളുടെ ഭരണം സ്ത്രീകളുടെ കയ്യിൽ ഏൽപ്പിക്കുകയാണ് പിണറായി സർക്കാർ. പുതിയ നിയമനങ്ങൾ കൂടി വന്നതോടെ 8 ജില്ലകളിൽ വനിതാ കലക്ടർമാരായി. കൂടുതൽ കരുതൽ ജനങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ഹരിതാ വി കുമാറിനാണ് തൃശൂരിലെ ചുമതല. പി കെ ജയശ്രീയാണ് കോട്ടയം കളക്ടർ. ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ആണ് പുതിയ കാസർകോട് കളക്ടർ. പത്തനംതിട്ടയിൽ ദിവ്യാ എസ് അയ്യറും. ഈ മാറ്റങ്ങൾ വരുത്തുമ്പോഴാണ് സ്ത്രീകൾക്ക് കളക്ടർമാരിൽ കേരളത്തിൽ ഭൂരിപക്ഷം കിട്ടുന്നത്. ദിവ്യാ അയ്യറാണ് പത്തനംതിട്ടയുടെ സാരഥി. തിരുവനന്തപുരത്ത് നവ്‌ജ്യോത് ഖോസയും വയനാട്ടിൽ അദിലാ അബ്ദുല്ലയും തുടരുകയും ചെയ്യുമ്പോഴാണ് കളക്ടർമാരിലെ സ്ത്രീ ശാക്തീകരണം ചർച്ചയാകുന്നത്.

കാസർകോട്ട് ആദ്യമായാണു വനിതാ കലക്ടറെ നിയമിക്കുന്നത്. അദീല അബ്ദുല്ല, നവ്‌ജ്യോത് ഖോസ, ദിവ്യ അയ്യർ എന്നിവർ മെഡിക്കൽ ഡോക്ടർമാർ കൂടിയാണ്. കോവിഡു കാലത്ത് ഇവരുടെ അറിവ് അതാത് ജില്ലകൾക്ക് ഗുണകരമായി മാറും. വയനാട്ടിൽ അദീല നടത്തുന്നത് അതിശക്തമായ ഇടപെടലാണ്. കോവിഡിനെ പിടിച്ചു നിർത്താനും വയനാടിന് കഴിഞ്ഞിട്ടുണ്ട്.

പത്തനംതിട്ടയിലും ദിവ്യാ അയർ സജീവമാകുമ്പോൾ അതിവേഗ വ്യാപനത്തിന് കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരവും കോവിഡ് പ്രതിരോധത്തിൽ മുമ്പിലാണ്. അതാത് ജില്ലകളിലെ കോവിഡ് പ്രതിരോധം ഉൾപ്പെടെ നിർണായക ദൗത്യങ്ങളാണ് കളക്ടർമാർക്ക് നിർവഹിക്കാനുള്ളത്. അമ്പത് ശതമാനത്തിലേറെ കളക്ടർമാരിൽ പ്രാതിനിധ്യം സ്ത്രീകൾ നേടുകയാണ്.

നിയമസഭയിൽ 33% സംവരണം എന്ന ആവശ്യം എങ്ങും എത്താതിരിക്കുമ്പോഴാണു ജില്ലാ ഭരണകൂടങ്ങളുടെ തലപ്പത്തു വനിതാ മേധാവിത്വം. പൊലീസ് മേധാവിയായി സന്ധ്യ എത്തുമെന്ന് കരുതിയവർക്കും തെറ്റി. ഇത് സർക്കാരിന്റെ സ്ത്രീശാക്തീകരണ ചിന്തകളിൽ വെള്ളം ചേരുന്നതായുള്ള ചർച്ചകൾ എത്തി. ഇതിനിടെയാണ് കളക്ടർമാരുടെ സ്ഥലം മാറ്റത്തിലൂടെ പിണറായി പുതു മാതൃക തീർക്കുന്നത്.

കോൺഗ്രസ് നേതാവ് ശബരീനാഥിന്റെ ഭാര്യയാണ് ദിവ്യാ അയ്യർ. രാഷ്ട്രീയ പശ്ചാത്തലം പോലും നോക്കാതെ പത്തനംതിട്ട ജില്ല അവരെ ഏൽപ്പിക്കുകയാണ് പിണറായി. ക്രമസമാധാനത്തിലും മറ്റും കളക്ടർക്ക് നിർണ്ണായക റോളുണ്ട്. സ്ത്രീ പീഡനത്തിലും മറ്റും ഇരകൾ സമാശ്വാസമായി കളക്ടർമാറുമെന്ന പ്രതീക്ഷയും പൊതു സമൂഹത്തിനുണ്ട്. പീഡനങ്ങളെ ചെറുക്കാനുള്ള ജാഗ്രതയും ഇവരെടുക്കും.