കൊച്ചി: വനിതാ കമ്മീഷനെയും ബാലാവകശാ കമ്മീഷനെയും തീറ്റി പോറ്റുന്നത് കോടിയേരിയുടെ അധോലോക സമ്പത്തുകൊണ്ടല്ലെന്ന് വിമൻ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഓടിയെത്തിയ ബാലാവകാശ കമ്മീഷൻ നീതി നിഷേധിക്കപ്പെട്ട കുഞ്ഞു മക്കളുടെ മുഖത്തേക്ക് നോക്കി കൊഞ്ഞനം കുത്തുകയാണ്. അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഓടിയെത്തുക മാത്രമല്ല, നീതി വാങ്ങി കൊടുക്കുകയും ചെയ്യേണ്ടത് കമ്മീഷനുകളുടെ ഉത്തരവാദിത്വമാണ്.

എന്നാൽ, നീതി എന്നത് തമ്പ്രാന്മാർക്കും അരമനകളിലേക്കും മാത്രമായി പകുത്ത് നൽകുന്നത് കണ്ട് നിൽക്കുവാൻ ഈ നാട്ടിലെ ജനങ്ങൾ സിപിഎമ്മിന്റെയോ അധോലോക മുതലാളിമാരുടെയോ അടിമകളല്ല. പാലത്തായിയിലെ പിഞ്ചുകുഞ്ഞിന്റെയോ വാളയാറിലെ പെൺകുട്ടികളുടെയോ ഇടുക്കിയിലെ പെൺകുട്ടിയുടെയോ അടുത്തേക്ക് തിരിഞ്ഞുനോക്കാത്ത ബാലാവകാശ കമ്മീഷനുകൾ കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയത് അധോലോക ഇടപാടുകളുടെയും മയക്ക് മരുന്ന് ലോബികളുടെയും ലാഭങ്ങൾ ഇവരുടെ ഇടങ്ങളിലേക്ക് കൂടി നീങ്ങുന്നു എന്നതിന്റെ സൂചനയാണ്. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന മയക്കുമരുന്ന് ലോബിയെ സഹായിക്കുന്നതിൽ ഇവർക്കുള്ള പങ്ക് അന്വേഷിക്കണമെന്നും റൈഹാനത്ത് ആവശ്യപ്പെട്ടു.