റായ്പൂർ: ഛത്തീസ്‌ഗഢിൽ വനിത ജില്ലാ ജഡ്ജി തൂങ്ങി മരിച്ച നിലയിൽ. 55 കാരിയായ ജഡ്ജിയാണ് ഔദ്യോഗിക വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഛത്തീസ്‌ഗഢിലെ മുങ്ങേലി ജില്ലയിലാണ് ശനിയാഴ്ചയാണ് സംഭവം.

ജഡ്ജിയായ കാന്ത മാർട്ടീനെ വീട്ടിലെ സീലിങ് ഫാനിൽ സാരിയിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി അർജുൻ കുജുർ പറഞ്ഞു. അസ്വാഭാവിക മരണമെന്നാണ് പൊലീസിന്റെ നിഗമനം. ശനിയാഴ്ച വൈകീട്ട് കുക്കിനോടും ജോലിക്കാരനോടും വീട്ടിൽ പോകാൻ ഇവർ ആവശ്യപ്പട്ടിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ കുക്ക് വിളിച്ചിട്ടും ഇവർ വാതിൽ തുറന്നില്ല. ജനലിലൂടെ നോക്കിയപ്പോൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. എന്നാൽ ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞവർഷം ഇവരുടെ ഭർത്താവ് മരിച്ചിരുന്നു. അതിന് പിന്നാലെ ഇവർ വല്ലാതെ വിഷാദാവസ്ഥയിലായിരുന്നെന്നാണ് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.