തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളിലേക്കുള്ള സംവരണ നറുക്കെടുപ്പ് പൂർത്തിയായി. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുമെന്നാണ് സൂചന. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപ്പറേഷനുകളിൽ അടുത്ത തവണ വനിതാ മേയർമാരായിരിക്കും. ഇത്തവണ വനിതാ മേയർമാരായിരുന്ന കൊച്ചിയിലും തൃശൂരും കണ്ണൂരും മേയർ പദവി ജനറലായി മാറി.

സംസ്ഥാനത്ത് 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴിടത്ത് ഇക്കുറി ഭരണനേതൃത്വത്തിൽ വനിതകളെത്തും. ഒരിടത്ത് പട്ടികജാതി സംവരണവുമാണ്. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നിവിടങ്ങളിലാണ് വനിതാ സംവരണം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം പട്ടികജാതി സംവരണമാണ്.

കോഴിക്കോട് ഇത്തവണ കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും വനിതകളാകും ഭരണം കയ്യാളുക. സംസ്ഥാനത്തെ 87 മുനിസിപ്പൽ കൗൺസിലുകളിൽ 44 എണ്ണം സ്ത്രീ സംവരണമാകും. ആറെണ്ണം പട്ടികജാതി വിഭാഗത്തിനും ( അതിൽ മൂന്നെണ്ണം പട്ടികജാതി വിഭാഗം സ്ത്രീകൾക്ക്), ഒരെണ്ണം പട്ടികവർഗത്തിനും സംവരണം ചെയ്ത് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ 417 എണ്ണം സ്ത്രീകൾക്കും, 46 എണ്ണം പട്ടികജാതി സ്ത്രീകൾക്കും 46 എണ്ണം പട്ടികജാതി വിഭാഗത്തിനും എട്ടെണ്ണം പട്ടിക വർഗ സ്ത്രീകൾക്കും എട്ടെണ്ണം പട്ടിക വർഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.