കൊല്ലം: 20 സ്ത്രീകൾ താമസിക്കുന്ന വനിതാ ഹോസ്റ്റൽ ഒഴിപ്പിക്കാൻ ജില്ലാ കളക്ടർ നേതൃത്വം നൽകിയ നടപടികൾ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തർ തടഞ്ഞു. ജില്ലാ മഹിളാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഹോസ്റ്റൽ പുരയിടത്തിന് പുറമ്പോക്ക് ഭൂമിയുടെ പാട്ടക്കുടിശ്ശിഖ നിലനിൽക്കുന്നതിനാൽ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ജില്ലാ കളക്ടർ നോട്ടീസ് നൽകിയിരുന്നു.

തുടർന്ന് ലാൻഡ് റെവന്യൂ കമ്മീഷണർക്ക് സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ കളക്ടറുടെ നടപടി സ്റ്റേ ചെയ്യുകയും, തൽസ്ഥിതി തുടരാൻ കമ്മീഷണർ ഉത്തരവിടുകയും ചെയ്തിരുന്നു. അത് സംബന്ധിച്ച് ഹിയറിങ് നടന്നുവരുന്നതിന്റെ ഇടയിലാണ് കെട്ടിടത്തിൽ 2 വനിതകൾ മാത്രമേ താമസക്കാരുള്ളൂ, ശേഷിക്കുന്നവരെ ഒഴിപ്പിക്കണം എന്ന് കാണിച്ചുകൊണ്ട് ജില്ലാ കളക്ടർ ഇല്ലാത്ത അധികാരം ഉപയോഗിച്ച് സ്റ്റേയെ മറികടന്നുകൊണ്ട് നോട്ടീസ് പതിച്ചത്.

20ലധികം വനിതകൾ താമസിക്കുന്ന ഹോസ്റ്റൽ അനധികൃതമായി ഒഴിപ്പിക്കുമ്പോൾ അവിടെ താമസിക്കുന്ന സ്ത്രീകൾ ഒരു സുപ്രഭാതത്തിൽ തെരുവിലേക്ക് ഇറങ്ങേണ്ട സാഹചര്യമാണ് ഉണ്ടായത്. സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ സൗകര്യമൊരുക്കാതെ ഇത്തരം ബോധപൂർവ്വമായ നടപടികളിലേക്ക് പൊലീസിനെയും സർക്കാർ സംവിധാനങ്ങളെയും ഉപയോഗിച്ച് ജില്ലാ കളക്ടർ തന്നെ നേതൃത്വം നൽകിയത് തെറ്റായ നടപടിയാണെന്ന് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.

വിവരം അറിഞ്ഞ നിമിഷം തന്നെ വനിതാ ഹോസ്റ്റലിൽ എത്തുകയും അഡ്വ.ഇ.ഷാനവാസ് ഖാൻ, അഡ്വ. ധീരജ് രവി ,അഡ്വ. മരുത്തടി നവാസ്, അഡ്വ. ബി.എൻ ഹസ്‌കർ, ശ്രീ ഡി.ഗീതാകൃഷ്ണൻ തുടങ്ങിയവർക്കൊപ്പം ഉദ്യോഗസ്ഥരുടെ അനധികൃത നടപടികൾ തടയുകയും ചെയ്തു.