തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയെത്തുടർന്ന് രാജ്യമൊട്ടാകെ അടച്ചിട്ടതിനാലും ആരോഗ്യച്ചട്ടം കർശനമായി പാലിക്കേണ്ടതിനാലും, മുടങ്ങിയ അദാലത്തുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കോവിഡ് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ അറിയിച്ചു.

വ്യക്തികളുടെ സ്വകാര്യതയെ മാനിക്കേണ്ടതിനാൽ വനിതാ കമ്മിഷനിലേക്കുള്ള പരാതികൾ രേഖാമൂലം കവറിലാക്കി തപാലിലോ, സ്‌കാൻ ചെയ്തോ, സോഫ്റ്റ്കോപ്പിയായി ഇ-മെയിൽ ആയോ അയയ്ക്കേണ്ടതാണെന്നും ചെയർപേഴ്സൺ അറിയിച്ചു.

കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിന്റെയും ആരോഗ്യച്ചട്ടം പാലിക്കേണ്ടതിനാലും അദാലത്തുകൾ വൈകിയ സാഹചര്യമുണ്ട്. പരാതിക്കാരെ നേരിൽ കേൾക്കേണ്ട സ്വകാര്യവിഷയങ്ങളായതിനാൽ ഓൺലൈനായി പരാതിപറയാൻ പരാതിക്കാർക്കും ബുദ്ധമുണ്ടാകാനിടയുണ്ട്.

കേരള വനിതാ കമ്മിഷൻ ഔദ്യോഗികമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ സേവനം ഉപയോഗിക്കുന്നില്ല. എന്നാൽ ഫേസ്‌ബുക്ക്, ഗൂഗിൾ റിവ്യൂ തുടങ്ങിയവയിലെ സ്വകാര്യ ഗ്രൂപ്പുകളിലും പേജുകളിലും വ്യക്തികൾ പരാതികൾ അയയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്വകാര്യവിഷയമായതിനാൽ ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ പൊതുവായി പരാതികൾ അയയ്ക്കരുത്. പരാതികൾ രേഖാമൂലം വനിതാ കമ്മിഷൻ, പിഎംജി, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-695 004 എന്ന വിലാസത്തിലോ keralawomenscommission@yahoo.co.inഎന്ന ഇ-മെയിൽ വിലാസത്തിലോ അയയ്ക്കേണ്ടതാണ്.