ശാസ്താംകോട്ട: ജോലിക്കിടെ മരംവെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം.ശാസ്താംകോട്ട മുതുപിലാക്കാട് ബിന്ദുഭവനത്തിൽ കൃഷ്ണൻകുട്ട (48) ആണ് മരിച്ചത്.മരത്തിലിരുന്ന് ശിഖരം മുറിക്കുന്നതിനിടയിൽ യന്ത്രവാൾ കെട്ടിയിരുന്ന കയർ കഴുത്തിൽ മുറുകിയാണ് അപകടമുണ്ടായത്.

ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. ശാസ്താംകോട്ട-ആഞ്ഞിലിമൂട് റോഡിൽ ഫിൽറ്റർ ഹൗസിനു സമീപം സ്വകാര്യപുരയിടത്തിലെ മരത്തിന്റെ അൻപതടിയോളം ഉയരത്തിലുള്ള ശിഖരം മുറിക്കുന്നതിനിടെയായിരുന്നു ദാരുണസംഭവം.

മരത്തിന്റെ മുകളിലിരുന്ന് യന്ത്രവാൾ ഉപയോഗിച്ച് മുറിച്ചിട്ട ശിഖരം വാൾ കെട്ടിയിരുന്ന കയറിൽ കുരുങ്ങി. ഇതോടെ വാൾ താഴേക്ക് വീഴുകയും കെട്ടിയിരുന്ന കയർ കഴുത്തിൽ മുറുകുകയും ചെയ്തു.. ചില്ലകൾക്കിടയിൽ ഏറെനേരം കൃഷ്ണൻകുട്ടി കുടുങ്ങിക്കിടന്നു.

അഗ്‌നിരക്ഷാസേനാ അസി. സ്റ്റേഷൻ ഓഫീസർ ജി.പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ പ്രേംചന്ദ്രനും പ്രദീപ്കുമാറും ചേർന്ന് കൃഷ്ണൻകുട്ടിയെ വടമുപയോഗിച്ച് താഴെയെത്തിച്ചു. തുടർന്ന് ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനയില്ല.