ദോഹ: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് ആദ്യ വിജയം. ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബംഗ്ലാദേശിനെ തോൽപ്പിച്ചത്. ഇരട്ട ഗോളുമായി ക്യാപ്റ്റൻ സുനിൽ ഛേത്രി വിജയനായകനായി.

ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി ഇന്ത്യ. ആറ് പോയിന്റാണ് ടീമിനുള്ളത്. അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പാക്കാം.

ആദ്യ പകുതിയിൽ ബംഗ്ലാദേശ് പ്രതിരോധത്തെ ഭേദിക്കാൻ കഴിയാതിരുന്ന ഇന്ത്യയെ രണ്ടാം പകുതിയിൽ സുനിൽ ഛേത്രി രക്ഷിക്കുകയായിരുന്നു.

അറ്റാക്കിങ് ലൈനപ്പുമായി കളിച്ച ഇന്ത്യ തുടക്കം മുതൽ ആക്രമണ ഫുട്‌ബോളാണ് കാഴ്‌ച്ചവെച്ചത്. ആദ്യ പകുതിയിൽ ചിങ്ലൻസെനയ്ക്ക മികച്ച അവസരം ലഭിച്ചു. ബ്രാണ്ടൺ എടുത്ത കോർണർ കിക്കിൽ സെനയുടെ ബുള്ളറ്റ് ഹെഡൽ ഗോളെന്ന് ഉറച്ചതായിരുന്നു. എന്നാൽ ബംഗ്ലാ പ്രതിരോധം ആ നീക്കം തടഞ്ഞു. ബ്രണ്ടൻ ഫെർണാണ്ടസിന്റെ ഒരു ത്രൂ പാസിൽ മൻവീറിനും മികച്ച അവസരം ലഭിച്ചിരുന്നു. എന്നാൽ ഗോൾ കീപ്പറെ മറികടക്കുന്നതിനെ താരത്തെ പ്രതിരോധ താരങ്ങൾ വളയുകയായിരുന്നു.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 79-ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. സുനിൽ ഛേത്രി ഇന്ത്യക്ക് ലീഡ് നൽകി. മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസിൽ ഹെഡ് ചെയ്ത ഛേത്രിക്ക് പിഴച്ചില്ല. ഇന്ത്യൻ ജഴ്‌സിയിൽ ക്യാപ്റ്റൻ ഛേത്രിയുടെ 73-ാം ഗോൾ. പിന്നീട് 92-ാം മിനിറ്റിൽ ഛേത്രിയുടെ രണ്ടാം ഗോളെത്തി. സുരേഷിന്റെ പാസിൽ നിന്നായിരുന്നു ഈ ഗോൾ.