ജോർജിയ: ദിവസം മുഴുവനും കട്ടിലിൽ. ഭക്ഷണം കഴിപ്പും വീഡിയോ ഗെയിം കളിയും മാത്രം. അവധിക്കാലം ആഘോഷിക്കുന്ന കുട്ടിയുടെ കാര്യമല്ല പറഞ്ഞത്. ജോർജിയയിലെ 34കാരന്റെ ജീവിതമാണിത്. കേസി കിങ് എന്ന തടിയനാണ് ഈ ജീവിത കഥയിലെ നായകൻ. 700 എൽബിഎസ് (317 കിലോ)യാണ് കേസിയുടെ ഭാരം.  സ്വന്തമായി തൊഴിലൊന്നും ഇല്ലെങ്കിലും ഫുഡ് അടി തന്നെയാണ് മൂപ്പരുടെ മുഖ്യ തൊഴിൽ. പ്രായമിത്രയുമായിട്ടും അച്ഛനാണ് കേസിയെ പരിചരിക്കുന്നത്. ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് എഴുന്നേൽക്കും. പിന്നെ ഗെയിം കളിയിലേക്ക് പ്രവേശിക്കും. പ്രാഥമിക കൃത്യങ്ങൾക്ക് അച്ഛന്റെ സഹായം വേണം. കുളിക്കാനായി വീടിന്റെ മുൻപിൽ വലിയ ടബ് ഉണ്ടാക്കിയിട്ടുണ്ട്.

 പക്ഷേ കുളിക്കണമെങ്കിലും അച്ഛനില്ലാതെ പറ്റില്ല. ശരീരത്ത് എപ്പോഴും വസ്ത്രം ധരിച്ചിരിക്കുന്നത് ബുദ്ധിമുട്ടായതിനാൽ നഗ്നനായാണ് കേസി മുറിയിൽകഴിയുന്നത്. അധികമാരും കടന്നു ചെല്ലാറില്ല. വീഡിയോ ഗെയിമാണ് തന്റെ ലോകമെന്നും താൻ മരിക്കുന്നത് ഭക്ഷണം കഴിച്ചായിരിക്കുമെന്നും കേസി പറയുന്നു. ടിഎൽസി റിയാലിറ്റി സീരിസായ ഫാമിലി ബൈ ദി ടൺ എന്ന പരിപാടിയിലാണ് കേസിയുടെ ജീവിത കഥ പുറം ലോകം അറിഞ്ഞത്. വണ്ണം കൂടിയ ഒട്ടേറെ പേരുടെ കഥ  പരിപാടിയിലൂടെ പുറം ലോകത്തെത്തുകയാണ്. വണ്ണം കൂടുന്നതിനെ കുറിച്ച് അവബോധം ഉണ്ടാക്കുന്ന സന്ദേശങ്ങളും പരിപാടിയിലുണ്ട്.