ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ ഏറ്റവും മോശമായ ഘട്ടം അവസാനിച്ചെന്നാണ് കരുതുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. വൈറസ് വ്യാപനത്തെ തടയുന്നതിന് തുടർന്നും ജാഗ്രത പുലർത്തണമെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലെ വാക്‌സിനേഷൻ പ്രക്രിയയുടെ പശ്ചാത്തലത്തിലായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസ്താവന.

കോവിഡിനെതിരെ നാം സ്വീകരിച്ച നടപടികൾ മഹാമാരിക്കെതിരായ ലോകത്തിന്റെ പോരാട്ടത്തിൽ ദീപശിഖയേന്താൻ രാജ്യത്തിന് സഹായകരമായി. മഹാമാരിക്കെതിരെ പോരാടാൻ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, സാങ്കേതിക പ്രവർത്തകർ, ആശാവർക്കാർമാർ തുടങ്ങിയവരെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പിപിഇ കിറ്റുകൾ, കൈയുറകൾ, മാക്‌സുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയും വാക്‌സിനുകളും വൻതോതിൽ ഉത്പാദിപ്പിച്ച വ്യവാസയ മേഖലയും കോവിഡ് പ്രതിരോധത്തിൽ സുപ്രധാന പങ്കാണ് വഹിച്ചതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.