ലഖ്നൗ: ബിജെപിയുമായി സഖ്യമെന്ന പ്രചാരണങ്ങളെ തള്ളി ബിഎസ്‌പി അധ്യക്ഷ മായാവതി. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കാൾ നല്ലത് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതാണെന്ന് മായാവതി പ്രതികരിച്ചു. സമാജ്‌വാദി പാർട്ടി സ്ഥാനർഥികളെ തോൽപ്പിക്കാൻ ബി.ജെപിക്ക് വോട്ട് നൽകുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് മായാവതി വീണ്ടും തന്റെ നിലപാട് മാറ്റിയത്.

വർഗീയ പാർട്ടിയുമായി സഹകരിച്ച് മത്സരിക്കാൻ ബി.എസ്‌പിക്ക് സാധിക്കില്ലെന്നും ബി.എസ്‌പിയും ബിജെപിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരു തിരഞ്ഞെടുപ്പുകളിലും സാധ്യമാവില്ലെന്നും മായാവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാവർക്കും എല്ലാ മതങ്ങൾക്കും ഗുണമുണ്ടാകണമെന്നാണ് ബി.എസ്‌പിയുടെ പ്രത്യയശാസ്ത്രം. ഇത് ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന് നേർവിപരീതമാണ്. വർഗ്ഗീയ, ജാതി, മുതലാളിത്ത പ്രത്യശാസ്ത്രം പിന്തുടരുന്നവരുമായി ബി.എസ്‌പി സഖ്യമുണ്ടാക്കില്ലെന്നും മായാവതി വ്യക്തമാക്കി. നേരത്തെ ബി.എസ്‌പിയുടെ എംഎൽഎമാർ എസ്‌പിയിൽ ചേർന്നിരുന്നു. അഞ്ച് എംഎൽഎമാരാണ് പാർട്ടി വിട്ട് അഖിലേഷിനൊപ്പം ചേർന്നത്. ഇതിന് പിന്നാലെയാണ് രൂക്ഷപ്രതികരണവുമായി മായാവതി രംഗത്തെത്തിയത്.

വരാനിരിക്കുന്ന രാജ്യസഭ, സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാനായി ബി.എസ്‌പി ബിജെപിക്കോ മറ്റേതെങ്കിലും പാർട്ടികൾക്കോ വോട്ട് ചെയ്യുമെന്നാണ് മായാവതി നേരത്തെ വ്യക്തമാക്കിയിരുന്നത്. എസ്‌പിയുടെ രണ്ടാമത്തെ സ്ഥാനാർത്ഥിക്ക് മേൽ ആർക്കാണോ ഏറ്റവും വിജയസാധ്യത അയാൾക്ക് ബി.എസ്‌പിയുടെ എല്ലാ എംഎൽഎമാരും വോട്ട് ചെയ്യും. അത് ബിജെപി സ്ഥാനാർത്ഥിക്കാണെങ്കിലും ചെയ്യും', മായാവതി പറഞ്ഞിരുന്നു. 1995 ലെ എസ്‌പിയ്‌ക്കെതിരായ കേസ് പിൻവലിച്ചത് തെറ്റായിപ്പോയെന്നും മായാവതി കൂട്ടിച്ചേർത്തു. 2019 ലെ സഖ്യത്തെ മുൻനിർത്തി അഖിലേഷ് യാദവ് പറഞ്ഞത് പ്രകാരമാണ് താൻ കേസ് പിൻവലിച്ചതെന്നും മായാവതി പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും മായാവതിയുടെ നിലപാടിനെതിരേ രംഗത്തെത്തിയിരുന്നു.

1995 ൽ മുലായം സിങ് യാദവ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെ മായാവതിയ്‌ക്കെതിരെ എസ്‌പി പ്രവർത്തകർ ആക്രമണമഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ ഇരുപാർട്ടികളും തമ്മിലുള്ള ശത്രുത വർധിച്ചു. എന്നാൽ ബിജെപിയ്‌ക്കെതിരെ വിശാലസഖ്യം എന്ന നിലയിൽ ഇരുപാർട്ടികളും ഒന്നിച്ചുമത്സരിച്ചപ്പോൾ കേസ് പിൻവലിക്കാൻ മായാവതി തയ്യാറാകുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം എസ്‌പി വഞ്ചനാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി.