തിരുവനന്തപുരം: വാഹപരിശോധനയ്ക്കിടെ തെറ്റായ പേരും മേൽവിലാസവും നൽകി ചടയമംഗലം പൊലീസിനെ സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസ്യരാക്കിയ കാട്ടാക്കട സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. കാട്ടാക്കട സ്വദേശി നന്ദകുമാറിന് എതിരെയാണ് കേസെടുത്തത്.

വാഹന പരിശോധനയ്ക്കിടെ രാമൻ, ദശരഥപുത്രൻ, അയോധ്യ എന്നാണ് ഇയാൾ പേരും അഡ്രസും നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി.

ചടയമംഗലം പൊലീസാണ് ഈ പേരിൽ 500രൂപ പെറ്റി എഴുതി നൽകിയത്. എന്തുവന്നാലും സർക്കാരിന് പൈസ കിട്ടിയാൽ മതിയെന്ന് പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥൻ പെറ്റി എഴുതി നൽകിയത്.

എംസി റോഡിൽ കുരിയോട് നെട്ടേത്തറയിൽ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. നിയമലംഘനം പൊലീസ് ചോദ്യം ചെയ്തപ്പോൾ യുവാക്കൾ പൊലീസിനോടു തട്ടിക്കയറി. ബഹളത്തിനിടെ ആദ്യം മേൽവിലാസം നൽകാൻ തയ്യാറാകാതിരുന്ന ഇവർ പിന്നീട് പറഞ്ഞവിലാസം പൊലീസ് എഴുതിയെടുക്കുകയായിരുന്നു.

പേര് രാമൻ, അച്ഛന്റെ പേര് ദശരഥൻ, സ്ഥലം അയോധ്യ എന്നാണ് പറഞ്ഞുകൊടുത്തത്. 500 രൂപ പിഴചുമത്തി രസീത് നൽകി. പൊലീസിന് തെറ്റായ മേൽവിലാസം നൽകിയെന്നു മാത്രമല്ല രസീതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ പെറ്റി എഴുതിയ ഗ്രേഡ് എസ്ഐയും വെട്ടിലായി. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് യുവാവ് പറഞ്ഞ പേരിൽ പെറ്റി എഴുതി നൽകിയത് എന്നായിരുന്നു പൊലീസിന്റെ വിശദീകരണം.