സതാംപ്ടൺ: ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ഇന്ത്യ- ന്യൂസിലൻഡ് ഫൈനൽ മത്സരത്തിന് കാണികൾക്ക് പ്രവേശനം അനുവദിക്കും. 4000 കാണികൾക്കാണ് മത്സരം കാണാൻ അനുമതി നൽകുക.

നഗരത്തിലെ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതോടെയാണ് കാണികളെ പ്രവേശിക്കാൻ തീരുമാനമായത്.

കൗണ്ടി ക്രിക്കറ്റിൽ ഇന്ന് തുടങ്ങിയ ലെസ്റ്റർഷെയർ- ഹാംപഷയർ മത്സത്തിൽ 1500 പേരെ പ്രവേശിപ്പിച്ചിരുന്നു. 2019 സെപ്റ്റംബറിന് ശേഷം ആദ്യമായിട്ടാണ് ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മത്സരങ്ങൾക്ക് കാണികളെ അനുവദിക്കുന്നത്. വരുന്ന കൗണ്ടി മത്സരങ്ങൾക്കും കാണുകളുണ്ടാവും.

ജൂൺ രണ്ടിനാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുക. നിലവിൽ ക്വാറന്റീനിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുമുമ്പ് 10 ദിവസം സ്വന്തം രാജ്യത്ത് ക്വാറന്റീനിൽ കഴിയണമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു. ജൂൺ 18നാണ് ഫൈനൽ. കലാശപ്പോരിന് മുമ്പ് ഇംഗ്ലണ്ടിൽ എട്ട് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കേണ്ടതുണ്ട്.

വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷമാണ് ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിക്കുക. രണ്ടാം ഡോസ് ഇംഗ്ലണ്ടിൽ നിന്ന് സ്വീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.