തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ആൻഡമാൻ കടലിൽ ശനിയാഴ്ചയോടെ ഒരു ന്യൂനമർദം രൂപപ്പെടാനും അത് പിന്നീടുള്ള 72 മണിക്കൂറിൽ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല.

മെയ് 26 ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ഒഡീഷ, പശ്ചിമ ബംഗാൾ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഒമാൻ നിർദ്ദേശിച്ച യാസ് എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കേരളത്തിലും ശക്തമായ മഴ കിട്ടാൻ സാധ്യതയുണ്ടെന്നും കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആൻഡമാനിൽ കാലവർഷം മെയ് ഇരുപത്തിയൊന്നിനെത്തുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു