ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ചയുടെ സസ്‌പെൻഷൻ തീരുമാനം അംഗീകരിക്കുന്നതായി യോഗേന്ദ്ര യാദവ്. സംഘടനയുടെ തീരുമാനത്തെ മാനിക്കുന്നു. ശിക്ഷാ നടപടി സ്വീകരിക്കുന്നതായും ട്വിറ്ററിൽ യോഗേന്ദ്ര യാദവ് അറിയിച്ചു. കർഷക പ്രതിഷേധം രാജ്യത്തിന്റെ പ്രതീക്ഷയുടെ കിരണമാണ്. അതിന്റെ ഐക്യവും തീരുമാനമെടുക്കൽ പ്രക്രിയയും ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഖിംപുർ ഖേരി അക്രമത്തിൽ കൊല്ലപെട്ട ബിജെപി പ്രവർത്തകന്റെ വീട് സന്ദർശിച്ചതിനാണ് യോഗേന്ദ്ര യാദവിനെ സംയുക്ത കിസാൻ മോർച്ച ഒരു മാസത്തേക്കു സസ്‌പെൻഡ് ചെയ്തത്. കർഷക സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച അംഗമായ യോഗേന്ദ്ര യാദവ് സംഘടനയിലെ നേതാക്കളുമായി ആലോചിക്കാതെയാണ് ബിജെപി പ്രവർത്തകന്റെ വീട് സന്ദർശിച്ചത്.

ഒരു മാസത്തേക്ക് യാദവിന് കിസാൻ മോർച്ചയുടെ പൊതുപരിപാടികളിലോ തീരുമനങ്ങളിലോ ഭാഗമാകാൻ കഴിയില്ല. പഞ്ചാബിൽ നിന്നുമുള്ള കർഷകരുടെ സംഘടനകളാണ് യാദവിനെതിരെ നടപടി ആവശ്യപെട്ടത്. പഞ്ചാബിൽ നിന്നുമുള്ള 32 കർഷക കൂട്ടായ്മകൾ യോഗേന്ദ്ര യാദവ് പരസ്യമായി മാപ്പ് പറയണം എന്നാവശ്യപെട്ടു.

ഉത്തർപ്രദേശിലെ ലഖിംപുരിൽ ഒക്ടോബർ മൂന്ന് ഞായറാഴ്ച യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പങ്കെടുത്ത ചടങ്ങിൽ പ്രതിഷേധമറിയിച്ച് തിരകെ പോകുകയായിരുന്ന കർഷകർക്ക് നേരെ വാഹനമിടിച്ചറക്കിയ സംഭവത്തിൽ നാല് കർഷകർ, മൂന്ന് ബിജെപി പ്രവർത്തകർ, ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും കൊല്ലപെട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയടക്കം ആറു പേർ അറസ്റ്റിലാണ്.