കോഴിക്കോട്: പാണക്കാട് ഹൈദരലി തങ്ങൾ പ്രഖ്യാപിച്ച പേരാമ്പ്രയിലെ യു.ഡി.എഫ് സ്വതന്ത്രൻ സി.എച്ച് ഇബ്രാഹിം കുട്ടിയുടെ സ്ഥാനാർത്ഥിത്വം വിവാദത്തിൽ. യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവരുമായി ബന്ധം ഈ സ്ഥാനാർത്ഥിക്കുണ്ടെന്നാണ് ആക്ഷേപം. ഇബ്രാഹീമും യോഗിയും തമ്മിലുള്ള ചിത്രം ചർച്ചയായിട്ടുണ്ട്. ലീഗിന് നൽകിയ സീറ്റിൽ ഇബ്രാഹിമിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ലീഗിൽ ശക്തമായ പ്രതിഷേധമുണ്ട്.

അതേസമയം രാഷ്ട്രീയത്തിനതീതമായ സൗഹൃദമാണ് തനിക്കുള്ളതെന്ന് സ്ഥാനാർത്ഥി സി.എച്ച് ഇബ്രാഹീം പറയുന്നു. മുസ്ലിം ലീഗിന് അധികമായി ഇത്തവണ ലഭിച്ച സീറ്റുകളിലൊന്നാണ് പേരാമ്പ്ര. പാർട്ടി മണ്ഡലം കമ്മിറ്റി നിർദേശിച്ച പേരുകൾ തള്ളി മഹാരാഷ്ട്രയിലെ വ്യവസായിയായ കടിയങ്ങാട് സ്വദേശി സി.എച്ച് ഇബ്രാഹീമിനെയാണ് പാണക്കാട് തങ്ങൾ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സി.എച്ച് ഇബ്രാഹീമിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസ്സിലും പ്രതിഷേധമുണ്ട്.

സി.എച്ച് ഇബ്രാഹീം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നിൽക്കുന്ന ചിത്രം വിവാദത്തിന് പുതിയ തലം നൽകുന്നു. ഇബ്രാഹീമിന് പല സിപിഎം നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. ഇങ്ങനെയൊരാളെ എങ്ങിനെ സ്ഥാനാർത്ഥിയായി അംഗീകരിക്കുമെന്നാണ് പേരാമ്പ്രയിലെ ലീഗ് പ്രവർത്തകരുടെ ചോദ്യം. ഇന്നലെ നടന്ന യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

പേരാമ്പ്രയിലേത് സീറ്റ് കച്ചവടമാണെന്ന വിമർശനം ശക്തമാണ്. കുറ്റ്യാടിയിലെ സ്ഥാനാർത്ഥിയെ തിരുത്താൻ സഖാക്കൾ കാണിച്ച പാർട്ടി കൂറ് പേരാമ്പ്രയിലെ മുസ്ലിംലീഗ് പ്രവർത്തകരിൽ നിന്ന് പ്രതീക്ഷിക്കുന്നതായി ഹരിത മുൻ നേതാവ് ഹഫ്സ മോൾ ഫേസ്‌ബുകിൽ കുറിച്ചു. എന്നാൽ താൻ യു.ഡി.എഫ് സ്വതന്ത്രനാണെന്നും യോഗി ആദിത്യനാഥിനൊപ്പം നിൽക്കുന്ന ചിത്രം വിവാദമാക്കേണ്ട കാര്യമില്ലെന്നും സി.എച്ച് ഇബ്രാഹീം പ്രതികരിച്ചു.

പ്രവാസി ഭാരതീയ ദിവസ് യുപിയിൽ നടന്നപ്പോൾ പരിപാടിയുടെ മുഖ്യസംഘാടനകൻ യോഗി ആദിത്യനാഥ് ആയിരുന്നു. അതുകൊണ്ടാണ് ഫോട്ടോയെടുത്തത്. സിപിഎം നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയുമുണ്ട്. രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദം തനിക്ക് എല്ലാവരുമായുമുണ്ടെന്നും സി.എച്ച് ഇബ്രാഹീം പറഞ്ഞു.

മുസ്ലിം ലീഗിന് സീറ്റ് നൽകരുതെന്ന നിലപാടിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വവും ഉറച്ച് നിൽക്കുന്നു. സി എച്ച് ഇബ്രാഹിം കുട്ടിയെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി പേരാമ്പ്രയിൽ പരസ്യ പ്രകടനം നടന്നു. എന്നാൽ സി എച്ച് ഇബ്രാഹിം കുട്ടി തന്നെ സ്ഥാനാർത്ഥിയെന്ന് നിലപാടിലാണ് മുസ്ലിം ലീഗ്.

പേരാമ്പ്ര മേഖലയിൽ സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സി.എച്ച് ഇബ്രാഹിം കുട്ടി, വ്യവസായ, വിനോദസഞ്ചാര മേഖലകളിലെ പ്രമുഖനാണ്. ലോക കേരള സഭാംഗവും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന 'റീസെറ്റി'ന്റെ സ്ഥാപകനും ചെയർമാനുമായ ഇബ്രാഹിം കുട്ടി കടിയങ്ങാട് സ്വദേശിയാണ്. എം.എസ്.എഫ് ചങ്ങരോത്ത് പഞ്ചായത്ത് മുൻ പ്രസിഡന്റ്, ജില്ല മുൻ ജോയിന്റ് സെക്രട്ടറി, മൊകേരി ഗവ. കോളജിൽ നിന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

മുസ്?ലിം വെൽഫെയർ ലീഗ് മും?െബെ ഘടകത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. നാലു തവണ സെക്രട്ടറിയായി. ഇന്തോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ ഓർഗനൈസിങ് സെക്രട്ടറിയാണ്. ചരിഷ്മ ഗ്രൂപ് മാനേജിങ് ഡയറക്ടറും പേരാമ്പ്ര സിൽവർ ആട്‌സ് ആൻഡ് സയൻസ് കോളജ് വൈസ് പ്രസിഡന്റുമാണ്. മന്ത്രി ടി.പി രാമകൃഷ്ണനാണ് പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി.