ലക്നൗ : ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാർക്കെതിരെ കർശന നടപടിയുമായി യോഗി സർക്കാർ. പൊലീസുകാരെ സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. കാൻപൂരിൽ പൊലീസുകാരുടെ മർദ്ദനത്തെ തുടർന്ന് ഹോട്ടൽ വ്യാപാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

അടുത്തിടെയായി പൊലീസിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇത് അംഗീകരിക്കാനാകുന്നതല്ല. കുറ്റവാളികൾക്ക് പൊലീസ് സേനയിൽ ഇടമില്ല. ഇത്തരത്തിൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ തെളിവുകൾ സഹിതം പിടികൂടണം. നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് പൊലീസിന്റെ ആക്രമണത്തിൽ പരിക്കേറ്റ കാൻപൂർ സ്വദേശി ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ കുറ്റക്കാരായ ആറ് പേരെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സേന ശുദ്ധീകരികരിക്കാനുള്ള സർക്കാർ നീക്കം. ഹോട്ടലിൽ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് വ്യാപാരിയെ പൊലീസ് സംഘം മർദ്ദിച്ചത്.