കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെത്തന്നെ പിടിച്ചുലക്കുകയാണ്.മരണനിരക്കും ദിനംപ്രതി ഉയരുന്നത് ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല.ഇത്തരം ദയനീയ കാഴ്‌ച്ചകളുടെ ദൃസാക്ഷികളാവുകയാണ് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പടെയുള്ള സംഘം.മനസ്സുമരവിപ്പിക്കുന്ന ഇത്തരം കാഴ്‌ച്ചകളിൽ നിന്ന് ഉറക്ക് പോലും നഷ്ടപ്പെട്ട് നിസ്സഹായരായി നിൽക്കുകയാണ് ഇവർ.ഇത്തരത്തിൽ കോവിഡ് ഐസിയുവിലെ ഹൃദയഭേദകമായ കാഴ്‌ച്ചകളെക്കുറിച്ച് വിശദീകരിക്കുകയാണ് മലയാളി യുവ ഡോക്ടർ. ഡോക്ടർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ചുവടെ;


'ഒന്നാം വർഷ ഡോക്ടറാണ് ഞാൻ. മാർച്ച് 31നാണ് ഞങ്ങളുടെ ഐസിയുവിൽ ഒരാൾ കോവിഡ് ബാധിച്ച് മരിക്കുന്നത്. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നു എങ്കിലും അയാൾ ജീവിതത്തിലേക്ക് തിരികെ വരുമെന്നു തന്നെയാണ് ഞാൻ പ്രതീക്ഷിച്ചത്. കാരണം വെറും 40 വയസ്സു മാത്രമായിരുന്നു അയാളുടെ പ്രായം. വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കോവിഡ് ബാധിച്ച്ട പിറ്റേദിവസം തന്നെ അയാൾ മരണത്തിനു കീഴടങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം അക്ഷരാർഥത്തിൽ എന്നെ ഭയപ്പെടുത്തി. ' യുവഡോക്ടർ പറയുന്നു.

2020ൽ ഇതിലും മോശം അവസ്ഥയായിരുന്നു എന്ന് തന്റെ സീനിയർ ഡോക്ടർമാർ പറഞ്ഞതായും യുവഡോക്ടർ വ്യക്തമാക്കി. ' നിലവിലെ സ്ഥിതി തുടർന്നാൽ 2020ലും മോശം അവസ്ഥയിലേക്ക് രാജ്യം എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രതിദിനം ചുരുങ്ങിയത് 5 രോഗികളെങ്കിലും ഗുരുതരാവസ്ഥയിൽ ഞങ്ങളുടെ ഐസിയുവിൽ എത്തുന്നുണ്ട്. അതിൽ 34 പേർ മരണത്തിനു കീഴടങ്ങുന്നു. ഏപ്രിൽ ആദ്യവാരത്തിൽ 22 വയസ്സു മാത്രം പ്രായമുള്ള യുവാവിനെ രോഗലക്ഷണങ്ങളോടെ എമർജൻസി വാർഡിൽ പ്രവേശിപ്പിച്ചു. അവന്റെ അവസ്ഥ അതീവ ഗുരുതരമായിരുന്നു. അവനെ ബോധത്തോടെ കാണാൻ എനിക്ക് സാധിച്ചില്ല. അവൻ തിരിച്ചു വരുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അവന്റെ 50 വയസ്സിലധികം പ്രായമുള്ള മാതാപിതാക്കൾ മകന്റെ അവസ്ഥയെ കുറിച്ച് സദാസമയവും അന്വേഷിച്ചു കൊണ്ടിരുന്നു. പ്രാർത്ഥനയിലൂടെ ചിലപ്പോൾ അദ്ഭുതങ്ങൾ സംഭവിക്കും എന്നായിരുന്നു അവരോട് പറഞ്ഞ മറുപടി. കോവിഡ് വാർഡിൽ നിങ്ങൾ എത്തിയാൽ ചിലപ്പോൾ ഒന്നിനും ചിലപ്പോൾ നിങ്ങളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചെന്നു വരില്ല എന്ന കാര്യം ഈ ഒറ്റസംഭവത്തിലൂടെ എനിക്ക് ബോധ്യമായി. നാലാമത്തെ ദിവസം അവൻ മരണത്തിന് കീഴടങ്ങി.

പക്ഷേ, അവന്റെ മരണവിവരം മാതാപിതാക്കളെ അറിയിച്ച സമയം അവരുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. അവർ ഉച്ചത്തിൽ നിലവിളിച്ചു. അവനൊപ്പം അവർ കൂടി മരണപ്പെടുമോ എന്ന് എനിക്ക് തോന്നി. മരണത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഒരാൾ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന രീതിയിലുള്ള പ്രതീക്ഷ ഒരിക്കലും അവരുടെ പ്രിയപ്പെട്ടവർതക്ക് നൽകരുതെന്ന് ഈ സംഭവത്തോടെ ഞാൻ തീരുമാനിച്ചു. കുടുംബാംഗങ്ങളെ കാര്യങ്ങൾ ഓരോ സെക്കന്റിലും ഉചിതമായി അറിയിക്കണമെന്നും ഞാൻ തീരുമാനിച്ചു. വെറുതെ അവർക്ക് പ്രതീക്ഷ നൽകുന്നതിലും ഭേദമാണത്. പക്ഷേ, ഇപ്പോൾ ഞാനെന്റെ രോഗികളോട് നുണപറയാൻ പഠിച്ചു. ജീവൻ തിരിച്ചു കിട്ടുമെന്ന് ഒട്ടും പ്രതീക്ഷ ഇല്ലെങ്കിലും അവർക്ക് ശുഭാപ്തി വിശ്വാസം നൽകും. കാരണം അവരുടെ അവസാന നിമിഷങ്ങൾ ഉത്കണ്ഠയുടെതാകരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.

എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഐസിയുവിലേക്ക് കൊണ്ടു പോകുന്നതിനു മുൻപ് എന്റെ ഒരു രോഗിയുടെ വാക്കുകൾ എന്റെ മനസ്സിനെ ആകെ ഉലച്ചു. 'വീട്ടിൽ എനിക്ക് 11 ഉം 4 ഉം വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. എനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ട്. ' രോഗി പറഞ്ഞു. പക്ഷേ, ഇതു പറഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ മരണത്തിനു കീഴടങ്ങി. അവർ മരിച്ചെന്ന് ആ കുഞ്ഞുങ്ങളെ എനിക്ക് അറിയിക്കേണ്ടി വന്നു. അമ്മയുടെ മൃതദേഹം ഒരു നോക്ക് കാണാൻ പോലും ആ കുഞ്ഞുങ്ങൾക്ക് സാധിച്ചില്ല. ഏറ്റവും ഇളയ കുഞ്ഞ് അമ്മയെ അവസാനമായി കെട്ടിപ്പിടിക്കണം എന്നു പറഞ്ഞ് ഉറക്കെ കരഞ്ഞു. അവളെ അവിടെ നിന്ന് വലിച്ചിഴയ്ക്കുകയല്ലാതെ എന്റെ മുൻപിൽ മറ്റു മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. മോർച്ചറിയിൽ ചിതറിക്കിടക്കുന്ന മൃതദേഹം കാണുമ്പോൾ ഈ ദുരവസ്ഥ കാണേണ്ടി വന്ന ദുർവിധി ഓർത്ത് ജനിക്കാതിരുന്നിരുന്നെങ്കിൽ എന്നു വരെ ഞാൻ ആഗ്രഹിച്ചു പോയി. എന്റെ മാനസീകാരോഗ്യം കുറയുകയും ഞാൻ മരണത്തെ സ്വപ്നം കാണുകയും ചെയ്യുന്നു.

എന്നെ മുന്നോട്ടു കൊണ്ടു പോകുന്ന ഒരു കാര്യം ഞാൻ അവിടെ ഉള്ളപ്പോൾ ഒരാളുടെ എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നതാണ്. മറ്റ് ആരോഗ്യ പ്രവർത്തകർ എന്റെ മാതാപിതാക്കളെയും സംരക്ഷിക്കുമെന്നു കരുതി ഞാനും ആശുപത്രിയിലെത്തിയാൽ കഠിന പ്രയത്‌നം ചെയ്യുന്നു. അവർ രണ്ടുപേരും അമ്പത് വയസ്സിനു മുകളിൽ പ്രായമുള്ളവരും കേരളത്തിൽ ഒറ്റയ്ക്ക് താമസിക്കുന്നവരും ആണ്. എല്ലാദിവസവും ഞാൻ അച്ഛനോടും അമ്മയോടും സംസാരിക്കുകയും കാര്യങ്ങൾ മെച്ചപ്പെടുമെന്ന് അറിയിക്കുകയും ചെയ്യും. പക്ഷേ, കോവിഡ് ബാധിക്കുമെന്ന ഭയം എനിക്കുണ്ട്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ മാതാപിതാക്കളെ ആര് പരിപാലിക്കും എന്ന ചിന്തയും എന്നെ അലട്ടുന്നുണ്ട്. അവസ്ഥ അങ്ങേയറ്റം മോശമാണെന്നു മനസ്സിലാക്കി നിങ്ങൾ സുരക്ഷിതമായി വീട്ടിലിരിക്കണം എന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്. കൃത്യമായി മാസ്‌ക് ധരിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. വീട്ടിലിരിക്കാൻ കിട്ടിയ അവസരമാണിത്. സന്തോഷമായി ഇരിക്കുക' യുവഡോക്ടർ വ്യക്തമാക്കി.