കണ്ണൂർ: ആത്മീയത കൂടി ധ്യാനമിരിക്കാൻ പോയ യുവാവ് അഗ്‌നിരക്ഷാ സേനയ്ക്ക് തലവേദനയായി. കടലിലെ പാറയിൽ ധ്യാനമിരിക്കാൻ പോയ യുവാവാണ് കടൽക്ഷോഭത്തെ തുടർന്ന് പാറയിൽ കുടുങ്ങിപോയത്. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയിൽ കുടുങ്ങിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

ഒടുവിൽ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേർന്നാണ് യുവാവിനെ കരയിലെത്തിക്കുകയായിരുന്നു. എന്നാൽ കരയിലെത്തിക്കുന്നതിനെ ഇയാൾ തടഞ്ഞു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് രാജേഷിനെ കരയിലെത്തിച്ചത്.

തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റർ അകലെ കടലിലുള്ള പാറയിലേക്കാണ് രാജേഷ് നീന്തിയെത്തിയത്. പാറയിലേക്ക് കൂറ്റൻ തിരമാലകൾ അടിച്ച് കയറുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് കണ്ണൂരിൽ നിന്ന് അഗ്‌നിരക്ഷാ സേന എത്തുകയായിരുന്നു. മടങ്ങി വരാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. തുടർന്ന് ബലമായി കൂട്ടിക്കൊണ്ട് വരികയായിരുന്നു.