കോയമ്പത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തടയാനെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ അറിയുന്നത് പെൺകുട്ടി പീഡനത്തിനിരയായി ​ഗർഭിണിയാണെന്ന വാർത്ത. ഇതോടെ വരൻ അറസ്റ്റിലായി. കോയമ്പത്തൂരിലെ കാരമാടിയിലാണ് സംഭവം. 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ അയൽവാസിയും ബന്ധുവുമായ 26കാരനാണ് ലൈം​ഗികമായി ചൂഷണം ചെയ്തത്. ഗർഭിണിയായതിന് പിന്നാലെ പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.

പെൺകുട്ടിയുടെ ബന്ധുവാണ് പിഡിപ്പിച്ചത്. ഇവർ തമ്മിൽ കഴിഞ്ഞ ഒരുവർഷമായി പ്രണയത്തിലായിരുന്നു. ദിവസവേതനക്കാരനായ ഇയാൾ പെൺകുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി. മൂന്ന് മാസങ്ങൾക്ക് മുൻപാണ് പെൺകുട്ടി ഗർഭിണിയായത്. വിവരം അറിഞ്ഞ രക്ഷിതാക്കൾ പെൺകുട്ടിയെ ഗർഭച്ഛിദ്രം നടത്താനായി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ നിരൂത്സാഹപ്പെടുത്തി. ഇതിന് പിന്നാലെ ഇയാളെ കൊണ്ട് പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.

വീട്ടുകാർ വിവാഹം നടത്തുന്ന കാര്യം അയൽവാസികൾ ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് അവർ നടത്തിയ അന്വേഷണത്തെ തുടർന്ന് വീട്ടുകാർ വിവാഹം റദ്ദാക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്ന് പൊലീസ് പോക്‌സോ നിയമങ്ങൾ ഉൾപ്പടെ ചുമത്തി യുവാവിനെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.