പാറ്റ്‌ന: ശരിയായ രീതിയിൽ ഇടപെട്ടില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും തിരിച്ചടി ലഭിക്കാവുന്നതാണ് പാമ്പുമായുള്ള ഇടപഴകൽ.കഴിഞ്ഞ 20 വർഷത്തിനിടെ 12 ലക്ഷം പേർ രാജ്യത്ത് മാത്രം പാമ്പുകടിയേറ്റ് മരിച്ചതായാണ് കണക്കുകൾ.എങ്കിലും പാമ്പിനോടുള്ള മനുഷ്യന്റെ ഇടപെടലിനു വലിയ കുറവുമില്ലതാനും. അത്തരത്തിലൊരു സംഭവവും തുടർന്നുണ്ടായ ദുരന്തവുമാണ് ഇപ്പോൾ പാറ്റ്‌നയിൽ നിന്നും പുറത്ത് വരുന്നത്.

പാമ്പുകൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച യുവാവ് പാമ്പ് കടിയേറ്റ് മരിച്ചതാണ് സംഭവം. പാമ്പുപിടുത്തക്കാരനായ മന്മോഹൻ എന്ന യുവാവിനാണ് പാമ്പുകടിയേറ്റത്. ശരാനിലെ മാഞ്ചി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം.സഹോദരി-സഹോദര ബന്ധത്തിന്റെ മഹത്തായ സന്ദേശമുയർത്തിയാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. എന്നാൽ മന്മോഹൻ ആഘോഷിച്ചതാകട്ടെ പാമ്പിനൊപ്പവും.

 

ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം തമ്മിൽ യുദ്ധമുണ്ടായപ്പോൾ ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ശുചി ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി രാഖി കെട്ടി. പിന്നീടത് സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്നതിലേക്ക് മാറി എന്നാണ് വിശ്വസം. സാവൻ മാസത്തിലെ പൗർണമി ദിനത്തിലാണ് രക്ഷാബന്ധൻ കെട്ടുക. അന്നേദിനം ശിവനെയും നാഗങ്ങളെയും ആരാധിക്കും.

രണ്ട് പാമ്പിനെ പിടികൂടിയ ശേഷം ചേർത്തുപിടിച്ച് വാലിൽ രാഖി കെട്ടുന്നതിനിടെ അതിലൊരു പാമ്പ് 25കാരനെ ഇഴഞ്ഞുവന്ന് കൊത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ പത്തുവർഷമായി പാമ്പുപിടുത്തം നടത്തുന്നയാളാണ് മരിച്ച യുവാവ്. ഇയാൾ പലർക്കും വിഷചികിത്സയും നൽകിയിരുന്നു. പരിക്കേറ്റ പാമ്പുകളെ പിടികൂടി ചികിത്സിച്ച ശേഷം ഇയാൾ കാട്ടിലേക്ക് തന്നെ അയക്കാറുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു