വയനാട്: അമ്പലവയൽ ആയിരംകൊല്ലിയിലെ ക്വാറി കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കമ്പളക്കാട് പച്ചിലക്കാട് സ്വദേശി ഷിജേഷിനെയാണ് ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ ഷോപ്പിൽ ജോലിക്കാരനായിരുന്നു ഷിജേഷ്. ഇന്നലെമുതൽ ഷിജേഷിനെ കാണാതായിരുന്നു.

ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഒരാൾ ക്വാറിക്കുളത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന സംശയം നാട്ടുകാർക്കുണ്ടായത്. ക്വാറിയുടെ സമീപത്ത് കാർ നിർത്തിയിട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.

തുടർന്ന് നടത്തിയ പരിശോധനയിൽ ആയിരംകൊല്ലിയിലെ ക്വാറിക്ക് സമീപം നിർത്തിയിട്ട ഷിജേഷിന്റെ കാറിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് കുളത്തിൽ മൃതദേഹമുണ്ടെന്ന സംശയം ബലപ്പെട്ടത്.

ഫയർഫോഴ്‌സിലെ മുങ്ങൽ വിദഗ്ദ്ധർ ഉൾപ്പെടുന്ന സംഘം ഒരുമണിക്കൂർ തെരച്ചിൽ നടത്തിയാണ് വൈകിട്ട് ആറുമണിയോടെ ഷിജേഷിന്റെ മൃതദേഹം കണ്ടെടുത്തത്. കാറിൽ നിന്നും കണ്ടെത്തിയ 'എന്നെ ആരും അന്വേഷിക്കേണ്ട' എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് ഷിജേഷിന്റെ വീട്ടിൽനിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.