ബെലഗാവി: ഹിന്ദുയുവതിയെ പ്രണയിച്ചെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. കർണാടകയിലെ ബലഗാവിയിലാണ് സംഭവം. 24 കാരനായ അർബാസ് അഫ്താബ് മുല്ലയുടെ ശരീരമാണ് വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മരണപ്പെട്ട അർബാസ് ഹിന്ദു പെൺകുട്ടിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിൽ കുപിതരായ പെൺകുട്ടിയുടെ വീട്ടുകാരും തീവ്രഹിന്ദുത്വ സംഘമായ ശ്രീരാമസേനയും ചേർന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സെപ്റ്റംബർ 28നാണ് യുവാവിന്റെ മൃതദേഹം റയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയത്.

പെൺകുട്ടിയുടെ പിതാവും സഹോദരനും തീവ്ര ഹിന്ദുത്വ ഗ്രൂപ്പിലെ അംഗങ്ങളും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് അർബാസിന്റെ മാതാവ് നജീമ ശൈഖ് ആരോപിച്ചു. സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയായ അർബാസ് ബലഗാവിയിൽ കാർ ഡീലറായി ജോലി ചെയ്ത് വരികയായിരുന്നു. അർബാസിന്റെ തലക്ക് ഗുരുതര പരിക്കേറ്റതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്.