ബിനീഷ് കോടിയേരിയുടെ ഭാര്യയോടും മകളോടുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥരുടെ സമീപനത്തെ വിമർശിച്ച് മുസ്ലിം യൂത്ത് ലീ​ഗ് നേതാവ്. യൂത്ത് ലീഗ് വയനാട്‌ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. മുസ്തഫയാണ് ഇഡിയുടെ പെരുമാറ്റത്തെ വിമർശിച്ച് രം​ഗത്തെത്തിയത്. ബിനീഷ് കോടിയേരിയുടെ ഭാര്യയും മകളും പന്ത്രണ്ടോളം പുരുഷന്മാരായ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ അനുഭവിച്ച മാനസിക സംഘർഷം കാണാതെ പോവരുതെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ബിനീഷ് കോടിയേരി കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും എന്നാൽ രണ്ടര വയസ്സുള്ള കുട്ടിയും രണ്ട് സ്ത്രീകളും ഇഡി ചോദ്യം ചെയ്യലിൽ അനുഭവിച്ച മാനസികാവസ്ഥ കാണാതിരിക്കുന്നത് ശരിയല്ലെന്നും മുസ്തഫ പറഞ്ഞു. 24 മണിക്കൂറായി അവരെ പുറം ലോകവുമായി ഫോണിൽ ഫോലും ബന്ധപ്പെടാൻ സമ്മതിക്കുന്നില്ല എന്നത് കടുത്ത അനീതിയാണ്. അവർ അവരുടെ കുടുബാംഗങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഫോണിൽ സംസാരിച്ചാൽ എന്താണ് കുഴപ്പം. വീട്ടിനകത്തുള്ള കുടുംബാംഗങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള അവകാശം ന്യായമായും ബന്ധുക്കൾക്കുണ്ട്. അത് തടയാൻ എൻഫോഴ്‌സ്‌മെന്റിന് എന്തവകാശമെന്നും മുസ്തഫ ഫേസ്‌ബുക്കിൽ കുറിച്ചു.