തിരുവനന്തപുരം: വർത്തമാനകാല ഇന്ത്യയിൽ കേരളത്തിലെ സർക്കാരിന്‌ പ്രത്യേക അർഥവും പ്രസക്തിയുമുണ്ടെന്ന്‌ എഴുത്തുകാരൻ സക്കറിയ. എഴുത്തച്ഛൻ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ഫാസിസത്തിന് കീഴടങ്ങാത്ത ഒരു ജനതയുടെ സർക്കാരാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി‌. ഇന്ത്യക്ക്‌ മുഴുവൻ ഇക്കാര്യത്തിൽ നാം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തെ നർമം ചാലിച്ച് വിമർശിച്ചിട്ടുള്ള സക്കറിയ വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയക്ക് സമ്മാനിച്ച മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തെപ്പറ്റി പ്രതീക്ഷകളുണ്ടെന്ന് സക്കറിയ കൂട്ടിച്ചേർത്തു. ബോധജ്ഞാനവും ആധുനികതയും കൈവരിച്ച് ഇടതുപക്ഷം ശക്തിപ്പെടേണ്ടത് കേരളത്തിന്റെ ഭാവിക്ക് അതിപ്രധാനമാണ്. വർഗീയതയ്ക്ക് അടിമപ്പെടാൻ വിസമ്മതിക്കുന്ന ഒരു ജനതയുടെ ഭരണകൂടത്തോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കലിന്റെ ഭാഗമായാണ് എഴുത്തച്ഛൻ പുരസ്‌കാരം ഏറ്റുവാങ്ങുന്നതെന്നും അദ്ദഹം പറഞ്ഞു‌.

ജനാധിപത്യ സംവിധാനത്തെ പൗരൻ എന്ന നിലയിലാണ് വിമർശിച്ചിട്ടുള്ളത്. മാധ്യമങ്ങളുടെ വചന പ്രഘോഷണങ്ങൾ ഏറ്റുപാടുന്നത് വിമർശനമാണെന്ന് കരുതുന്നില്ല. മലയാളിയുടെ ജീവിതത്തിൽ അഞ്ച് അധികാരകേന്ദ്രങ്ങളുണ്ട്. ഭരണകൂടം, ജാതി, മതം, മാധ്യമം, ദൃശ്യവും അദൃശ്യവുമായ സാമ്പത്തിക താൽപ്പര്യം എന്നിവയാണത്. അടിയന്തരാവസ്ഥയെക്കാൾ പതിന്മടങ്ങ് സാമർഥ്യത്തോടെ സ്വേച്ഛാധിപത്യം രാജ്യത്ത് അരങ്ങേറുകയാണ്. ഓരോ പൗരനും ഭരണകൂടത്തെയും സമാന്തര അധികാര കേന്ദ്രങ്ങളെയും വിമർശിക്കണമെന്നും സക്കറിയ പറഞ്ഞു.

സക്കറിയയുടെ രചനകൾ സമൂഹത്തെയും സമുദായങ്ങളെയും ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടത്തരം സാമൂഹ്യതലങ്ങളിലെ മുഖംമൂടിവച്ചുള്ള പെരുമാറ്റങ്ങളുടെ കാപട്യത്തെ സക്കറിയ തുറന്നുകാണിച്ചുവെന്നും മൂല്യങ്ങളിൽനിന്ന് അകന്നുപോകുന്ന വിവിധ മതങ്ങളെ വിമർശിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സദാ ഉണർന്നിരിക്കുന്ന ഒരു മനസ്സ് സക്കറിയ എന്നും സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓൺലൈനായി പങ്കെടുത്ത മന്ത്രി എ.കെ ബാലൻ അധ്യക്ഷനായി. ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ എന്നിവർ സംസാരിച്ചു.