തിരുവനന്തപുരം: സംസ്ഥാനത്ത് നാല് മാസം കൊണ്ട് ഒരുലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ 100 ദിവസം 100 പദ്ധതികളുടെ ഭാഗമായി 50,000 പേർക്ക് തൊഴിലവസരമെന്ന പ്രഖ്യാപനം രണ്ട് മാസം കൊണ്ട് യാഥാർത്ഥ്യമായി. 60 ദിവസം പിന്നിടുമ്പോൾ 61290 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ പദ്ധതി പ്രഖ്യാപിക്കുമ്പോൾ ചിലരെങ്കിലും പരിഹസിച്ചു. എന്നാൽ 60 ദിവസം കൊണ്ട് വാഗ്ദാനം പാലിക്കാനായി. ഈ പദ്ധതി ഇവിടം കൊണ്ട് അവസാനിക്കുല്ല. അടുത്ത പരിപാടിയായി 50000 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും. അത് അടുത്ത നൂറ് ദിനം പരിപാടിയല്ല. ഡിസംബർ അവസാനിക്കുന്നതിന് മുമ്പ് മറ്റൊരു 50000 തൊഴിലവസരം കൂടി സൃഷ്ടിക്കാനാണ് നീക്കം. നാല് മാസം കൊണ്ട് ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് ലകഷ്യ മെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ വകുപ്പുകൾ മറ്റ് പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി രണ്ട് മാസം കൊണ്ട് 19607 പേർക്ക് തൊഴിൽ നൽകി. ഇതിൽ താൽക്കാലിക ജീവനക്കാരും ഉൾപ്പെടും. ഇതിന് പുറമെ സർക്കാരിൽ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പയുടെ അടിസ്ഥാനത്തിൽ തുടങ്ങിയ സംരംഭങ്ങളിലൂടെ 41683 പേർക്കാണ് തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കുടുംബശ്രീയുടെ ക്വാട്ട 15000 ആയിരുന്നു. സെപ്തംർ ഒക്ടോബർ മാസങ്ങളിലായി 19135 പേർക്ക് കുടുംബശ്രീ തൊഴിൽ നൽകി. ഏറ്റവും കൂടുതൽ സൃഷ്ടിക്കപ്പെട്ടത് സൂക്ഷമ തൊഴിൽ സംരംഭങ്ങളിലാണ്. ജനകീയ ഹോട്ടലുകളിൽ 611 പേർക്ക് ജോലി ലഭിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.