തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ രണ്ട് പുതിയ ഐ.സി.യുകൾ കൂടി സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി 100 ഐ.സി.യു കിടക്കകളാണ് സജ്ജമാക്കിയതെന്ന് മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ ഇവിടെ 17 വെന്റിലേറ്ററുകൾ സ്ഥാപിക്കും. അതിൽ 9 എണ്ണം സ്ഥാപിച്ചു. ബാക്കിയുള്ളവ ഉടൻ സജ്ജീകരിക്കും.

ഇതിനുപുറമേ കൂടുതൽ വെന്റിലേറ്ററുകളും സ്ഥാപിക്കും. എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് രോഗികൾ കൂടിയാൽ അവരെക്കൂടി ഉൾക്കൊള്ളുന്ന തരത്തിലാണ് ഈ ഐ.സി.യുകൾ സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ഐ.സി.യു.കളുടെ ഉദ്ഘാടനം സെപ്റ്റംബർ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ 7, 8 വാർഡുകൾ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു സജ്ജമാക്കിയത്. ഓരോ വാർഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റൻസി യൂനിറ്റും ഒരുക്കിയിട്ടുണ്ട്. പൂർണമായും എയർകണ്ടീഷൻ ചെയ്തു.

ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനമുള്ള സെൻട്രൽ സക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ വെന്റിലേറ്റർ ഘടിപ്പിക്കാനുള്ള സംവിധാനമുണ്ട്. എല്ലാ കിടക്കകളിലും മൾട്ടി പാരാമീറ്റർ മോണിറ്ററുള്ളതിനാൽ ഓരോ രോഗിയേയും 24 മണിക്കൂറും നിരീക്ഷിക്കാൻ സാധിക്കും. ഇതിനോടനുബന്ധിച്ച് സെൻട്രലൈസ്ഡ് നഴ്സിങ് സ്റ്റേഷനും ഒരുക്കി. ഇവിടെയിരുന്ന് ഡോക്ടർമാർക്ക് ഓരോ രോഗിയുടേയും മോണിറ്ററിന്റെ വിശദാംശങ്ങൾ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഐ.സി.യു.വിനോടനുബന്ധമായി മൈനർ പ്രൊസീജിയർ റൂം, സ്റ്റാഫ് റൂം എന്നിവയും സജ്ജമാക്കി. രോഗികളുടെ സമ്മർദം കുറയ്ക്കുന്നതിനായി മൂസിക് സിസ്റ്റം, ടി.വി, അനൗൺമെന്റ് സംവിധാനം എന്നിവയുമുണ്ട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഉപകരണങ്ങൾ സജ്ജമാക്കിയത്.