ജോധ്പൂർ: രാജസ്ഥാനിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ ബസ് പൂർണമായും കത്തിയമർന്നു.ബുധനാഴ്ച രാവിലെ പതിനൊന്നോടെ ബാർമർ-ജോധ്പുർ ഹൈവേയിലാണ് അപകടം നടന്നത്. 25 പേരാണ് ബസിൽ ഉണ്ടായിരുന്നതെന്ന് യാത്രക്കാരനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബലോത്രയിൽ നിന്ന് രാവിലെ 9.55നാണ് ബസ് പുറപ്പെട്ടത്. എതിർദിശയിലെത്തിയ ടാങ്കർ ട്രെയിലർ തെറ്റായ വശത്തിൽ എത്തി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിച്ചു. സംഭവത്തിൽ 12 പേർ മരിച്ചു. 10 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള യാത്രക്കാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

രക്ഷപ്പെട്ടവർക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസും ജില്ലാ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പച്പദ്ര എംഎൽഎ മദൻ പ്രജാപത്, സംസ്ഥാന പരിസ്ഥിതി മന്ത്രി സുഖ്റാം ബിഷ്ണോയി എന്നിവരും സംഭവ സ്ഥലം സന്ദർശിച്ചു. അപകടത്തെ തുടർന്ന് ഹൈവേയിൽ മണിക്കൂറുകളോളം ഗതഗാത തടസ്സമുണ്ടായി. ഗുജറാത്ത് സ്വദേശിയുടേതാണ് ബസ്. 11 മൃതദേഹങ്ങളാണ് സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയത്.

പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ഒരാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അപകടത്തെ തുടർന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് കലക്ടറുമായി സംസാരിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.