കശ്മീർ: ജമ്മു കശ്മീരിലെ കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 12 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു.ഇന്നു പുലർച്ചെയാണ് സംഭവം.പരുക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല.പരുക്കേറ്റവരെ നരെയ്ന ആശുപത്രിയിലേക്കു മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നു പൊലീസ് അറിയിച്ചു.മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.

പുതുവർഷാരംഭത്തോട് അനുബന്ധിച്ച് പ്രാർത്ഥനയ്ക്കെത്തിയവരാണ് അപകടത്തിൽ പെട്ടത്.പ്രവേശന പാസ്സില്ലാതെ വലിയൊരു കൂട്ടം ഭക്തർ ക്ഷേത്ര ഭവനിൽ പ്രവേശിച്ചതായി അധികൃതർ പറഞ്ഞു.അനുമതി കൂടാതെ ആളുകൾ തള്ളിക്കയറിയതാണ് ദുരന്തത്തിനു കാരണമെന്ന് അധികൃതർ പറഞ്ഞു.

ത്രികുട മലയിലെ ക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ചെ 2.45 ഓടെയാണ് സംഭവം നടന്നത്. പുതുവർഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനയ്ക്കിടെയാണ് ദുരന്തമുണ്ടായത്. ചെറിയ വാക്കുതർക്കങ്ങളെ തുടർന്ന് പരസ്പരം ഉന്തും തള്ളുമുണ്ടായി. ഇതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായതെന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിങ് വ്യക്തമാക്കി. ഡൽഹി, ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ജമ്മുകശ്മീരിൽ നിന്നുള്ളവരുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

അപകടത്തിന് പിന്നാലെ തീർത്ഥാടനം നിർത്തിവെച്ചു. ഉന്നത ഉദ്യോഗസ്ഥരും ക്ഷേത്ര ബോർഡ് പ്രതിനിധികളും അപകടസ്ഥലത്തുണ്ട്. ഡൽഹി ,ഹരിയാന,പഞ്ചാബ് ,ജമ്മുകശ്മീർ എന്നിവടങ്ങളിൽ നിന്നെത്തിയ ഭക്തർക്കാണ് തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. അടിയന്തര നടപടികൾ എടുക്കാൻ ആവശ്യപ്പെട്ടതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് സാദ്ധ്യമായ എല്ലാ വൈദ്യസഹായവും നൽകാൻ നിർദ്ദേശം നൽകുകയും ചെയ്തതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് വ്യക്തമാക്കി. സ്ഥിതിഗതികൾ പ്രധാനമന്ത്രി നീരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായധനം നൽകുക.

ഇതിനുപിന്നാലെ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും സഹായ ധനം പ്രഖ്യാപിച്ചു.അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു.പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും പ്രഖ്യാപിച്ചു.അപകടത്തിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ വേദനയോടൊപ്പം ചേരുകയും പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് ക്ഷേത്ര ബോർഡ് ക്ഷേത്ര ബോർഡ് നൽകിയിട്ടുണ്ടെന്ന് ഗവർണർ കൂട്ടിച്ചേർത്തു.

അപകടത്തെ സംബന്ധിച്ച് നിലവിൽ ലഭിച്ച വിവരങ്ങൾ പ്രധാനമന്ത്രിക്ക് നൽകിയതായി ഗവർണർ കൂട്ടിച്ചേർത്തു. എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഗവർണർ കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചു. അപകടത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

ജമ്മു കശ്മീരിലെ ഘട്രാ പട്ടണത്തിന് സമീപമുള്ള പർവതത്തിലാണ് ലോകപ്രശസ്തമായ വൈഷ്‌ണോദേവി ക്ഷേത്രം. മഞ്ഞുമലകളിൽ കുത്തനെ കിടക്കുന്ന ക്ഷേത്രത്തിൽ മറ്റുക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇരുപത്തിനാല് മണിക്കൂറും ദേവിയെ ദർശിക്കാൻ അവസരമുണ്ട്. മലകയറുന്ന ഓരോ ഭക്തനും 'ജയ് മാതാ ദീ' എന്ന മന്ത്രം ഉരുവിട്ടുകൊണ്ടാണ് വൈഷ്ണോദേവിയെ ദർശിക്കാനെത്തുന്നത്.