തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപടർത്തി സിക വൈറസ് സാന്നിധ്യവും. സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. 14 പേരും തിരുവനന്തപുരം നഗരസഭാ പരിധിയിലെ താമസക്കാരാണ്. ഇവരിൽ ഭൂരിപക്ഷവും ആരോഗ്യപ്രവർത്തകരാണ്. സിക്ക വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് ആരോഗ്യവകുപ്പ് വിളിച്ച ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം ഉടൻ ചേരും.രോഗം സ്ഥിരീകരിച്ച ആരുടേയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇന്നലെ തിരുവനന്തപുരം സ്വദേശിനിയായ ഗർഭിണിയിലാണ് സിക്ക വൈറസ് ബാധ സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തുന്നത്. പാറശാല സ്വദേശിനിയായ 24കാരിക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.കോയമ്പത്തൂരിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക പോസിറ്റീവ് ഫലം കിട്ടിയത്. യുവതി ചികിത്സ തേടിയ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ ഉൾപ്പടെ 19 പേരുടെ സാമ്പിളുകളാണ് പൂന്നെയിൽ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചത്.

ഇതിൽ 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച ഗർഭിണി കഴിഞ്ഞദിവസം പ്രസവിച്ചിരുന്നു. ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസാണ് സിക്ക. പനി, ശരീരത്തിൽ ചുവന്ന പാടുകൾ, പേശീവേദന, സന്ധിവേദന, തലവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. രണ്ടു മുതൽ ഏഴു ദിവസം വരെ രോഗലക്ഷണങ്ങൾ ഉണ്ടാകും.