ഇടുക്കി: കട്ടപ്പനക്കടുത്ത് മേട്ടുക്കുഴിയിൽ ഇതര സംസ്ഥാനക്കാരിയായ പതിനാലുകാരി മരിച്ച സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പെൺകുട്ടി തൂങ്ങിമരിച്ചതാണെന്ന് ഇൻക്വസ്റ്റിൽ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. പ്രണയത്തെച്ചൊല്ലിയുള്ള വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് സൂചിപ്പിച്ചു.

ജാർഖണ്ഡ് സ്വദേശികളായ മുൻഷി ബസ്രയുടെയും അൽബീനയുടെയും മകൾ പ്രീതിയെയാണ് ബുധനാഴ്ച രാവിലെ മരണപ്പെട്ട നിലയിൽ ഏലത്തോട്ടത്തിൽ കണ്ടെത്തിയത്. ഏലം തോട്ടത്തിലെ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് അൽബീനയും പ്രീതിയും.

പ്രീതി ആൺസുഹൃത്തുമായി മൊബൈൽ ഫോണിൽ സംസാരിച്ചതിനെ ചൊല്ലി വീട്ടിൽ വഴക്കുണ്ടായെന്നും ഇതാണ് പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രീതിയുടെ മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളിലും പിതാവും മാതാവുമായി കലഹം നടന്നിരുന്നു.

ബുധനാഴ്ച രാവിലേയും ഇതേചാല്ലി പ്രീതിയും മാതാപിതാക്കളും തമ്മിൽ വഴക്കുണ്ടായി. ഇതിനു പിന്നാലെ വീട്ടിൽ നിന്നിറങ്ങി പോയ പ്രീതി സമീപത്തെ ഏലത്തോട്ടത്തിലെ മരത്തിൽ ഷാളുപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. പ്രീതിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചു പോയ മാതാപിതാക്കൾ ആണ് ആദ്യം മൃതദേഹം കണ്ടത്.

ഇവർ കെട്ടഴിച്ചു താഴെയിറക്കിയെങ്കിലും അതിനോടകം പ്രീതി മരണപ്പെട്ടിരുന്നു. പിന്നീട് സ്ഥലത്ത് എത്തിയ നാട്ടുകാരോടും പൊലീസിനോടും പ്രീതി ഏലത്തോട്ടത്തിൽ മരിച്ചു കിടക്കുന്നത് കണ്ടെന്നാണ് മാതാ പിതാക്കൾ ആദ്യം പറഞ്ഞതെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ ആണ് ആത്മഹത്യ ചെയ്തതാണെന്ന് മാതാപിതാക്കൾ സമ്മതിച്ചത്. സംഭവത്തിൽ മറ്റു ദുരൂഹതകളില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.