കൊട്ടിയം: ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിന് ആറ്റിൽ ഇറങ്ങിയ 14 വയസ്സുകാരൻ മുങ്ങിമരിച്ചു. പട്ടത്താനം ജനകീയ നഗർ 167 വിമലാംബിക കോട്ടേജിൽ ശബരി രാജായുടെയും വിജിയുടെയും മകൻ അരുൺ ആണു മരിച്ചത്.ഒപ്പം ഒഴുക്കിൽപ്പെട്ട അയൽവാസിയെ നാട്ടുകാർ രക്ഷപ്പെടുത്തി.

ഇന്നലെ ഉച്ചയ്ക്ക് 2നു കുണ്ടുമൺ ആറ്റിലായിരുന്നു സംഭവം. ഉച്ചയ്ക്ക് 12 നാണ് ഇരട്ടസഹോദരിയാ യ അലീന, അയൽവാസിയായ കണ്ണൻ, തഴുത്തല സ്വദേശി സിബിൻ എന്നിവർക്കൊപ്പം അരുൺ കുണ്ടുമൺ പാലത്തിനടുത്ത് എത്തിയത്. ആറ്റിൽ ഇറങ്ങി പോസ് ചെയ്യുന്നതിനിടെ അരുണും കണ്ണനും കയത്തിൽപ്പെടുകയായിരുന്നു. നാട്ടുകാരാണു കണ്ണനെ രക്ഷപ്പെടുത്തിയതെന്നായിരുന്നു സംഭവത്തെക്കുറിച്ച് പൊലീസിന്റെ വിശദീകരണം. കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മരണപ്പെട്ട അരുൺ.അരുണിന്റെ മൂത്ത സഹോദരൻ: ആൽവിൻ.