തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് പെൻഷൻ നൽകാൻ സംസ്ഥാന സർക്കാർ 146 കോടി രൂപ അനുവദിച്ചു. പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി രൂപ കൂടി അനുവദിക്കാനും ധനവകുപ്പ് തീരുമാനിച്ചു. നവംബർ മാസത്തിലെ പെൻഷൻ ഉടൻ വിതരണം ചെയ്യും. പെൻഷൻ നൽകാനായി പണം കടമെടുത്ത് നൽകാനാണ് സർക്കാർ തീരുമാനം. പെൻഷൻ നൽകുന്നതിനായി സഹകരണ ബാങ്കുകളിൽ നിന്ന് 146 കോടി രൂപയാണ് കടമെടുക്കുന്നത്.

പെൻഷൻ പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി പെൻഷൻകാർ കഴിഞ്ഞദിവസം മുതൽ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങിയിരുന്നു. നവംബർ മാസത്തെ പെൻഷൻ ഇതുവരെ വിതരണം ചെയ്യാത്ത സാഹചര്യത്തിലാണ് പെൻഷൻകാർ പ്രതിഷേധം കടുപ്പിച്ചത്.

അതേസമയം, നവംബർ മാസത്തെ മുടങ്ങിയ ശമ്പളം കഴിഞ്ഞദിവസം മുതൽ കെഎസ്ആർടിസിയിൽ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാൽ വിതരണത്തിൽ പാളിച്ചയുണ്ടെന്ന് ആരോപിച്ച് ജീവനക്കാർ കഴിഞ്ഞദിവസം പ്രതിഷേധിച്ചു. സർക്കാരിൽ നിന്ന് 30 കോടി ലഭിച്ചിട്ടും ശമ്പള വിതരണത്തിൽ പാളിച്ച ഉണ്ട് എന്നതാണ് ജീവനക്കാരുടെ ആക്ഷേപം.