ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ അക്രമികൾ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി 17കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ബുധനാഴ്ച ഡൽഹിയിലെ ഹർഷ് വിഹാറിലെ ഒഴിഞ്ഞ കെട്ടിടത്തിൽ വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ അക്രമികൾ കത്തിമുനയിൽ നിർത്തി പണവും ആഭരണങ്ങളും കവരുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ ഭർത്താവിനെ മർദിച്ച് പരിക്കേൽപ്പിച്ച ശേഷം മൂന്നംഗ സംഘം പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. അക്രമത്തിൽ പരിക്കേറ്റ ബന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ അറസ്റ്റിലായ മൂന്നു പേരും മോഷണം, പിടിച്ചുപറി കേസുകളിൽ പ്രതികളായവരാണ്.