കണ്ണൂർ: ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്‌പൈനൽ മസ്‌കുലാർ അട്രോഫിയെന്ന അപൂർവരോഗം പിടിപ്പെട്ട കണ്ണൂരിലെ ഒന്നര വയസുകാരൻ മുഹമ്മദിന് മരുന്നു വാങ്ങാൻ വേണ്ടയുള്ള ധന സമാഹരണത്തിൽ പുതിയ റെക്കോർഡിട്ട് കേരളം. മുഹമ്മദിന് ലോകത്തിന്റെ നാനാ കോണിനുള്ള മലയാളികൾ കൈ അയച്ച് സഹായിച്ചപ്പോൾ 18 കോടി ഒരു വലിയ തുക ആയില്ല. ചികിത്സക്ക് ആവശ്യമായ പണം ഏഴു ദിവസത്തെ കാമ്പയിൻ കൊണ്ട് ലഭ്യമായി.

18 കോടി രൂപ ലഭിച്ചുവെന്നും അതിനാൽ ഇനി പണം അയക്കേണ്ടതില്ലെന്നും കുടുംബം അറിയിച്ചു. തന്റെ മകന് വേണ്ടി സഹായങ്ങൾ നൽകിയവർക്കെല്ലാം പിതാവ് നന്ദിയും അരിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മലയാളികളാണ് ഒന്ന വയസുകാരന് മരുന്നു വാങ്ങാൻ വേണ്ടിയുള്ള ധനസമാഹരണത്തിൽ പങ്കാളികളായത്. ഇന്ന് രാവിലെ 14 കോടിയോളം രൂപയാണ് ലഭിച്ചിരുന്നത്. കേരളത്തിൽ നടന്ന ഏറ്റവും വലിയ ചികിത്സാ ധനസഹായ കാമ്പയിനായിരുന്നു ഇത്.

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് 18 കോടി രൂപയാണ് ആവശ്യമായുള്ളത്. സിനിമ രംഗത്തെ സെലബ്രിറ്റികൾ അടക്കമുള്ളവർ ധനസഹായം നൽകണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. ഇതോടെ സൈബർ ഇടത്തിലെ വൈറലായ കാമ്പയിനായി ഇത് മാറുകയും ചെയ്തു. ഇതോടെയാണ് ആവശ്യത്തിന് പണം ഒഴുകി എത്തിയത്. പതിനായിരം കുട്ടികളിൽ ഒരാൾക്ക് മാത്രം വരുന്ന ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്‌പൈനൽ മസ്‌കുലാർ അട്രോഫിയെന്ന അപൂർവരോഗമാണ് മുഹമ്മദിന്. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്.

മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ കുടുംബത്തെ ഇരുട്ടിലാക്കി രോഗം വിധിയുടെ രൂപത്തിൽ വീണ്ടുമെത്തിയത്. കുട്ടിയുടെ മാതാപിതാക്കളായ റഫീഖും മറിയുമ്മയും മക്കളുടെ ജീവൻ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവിട്ടു കഴിഞ്ഞു. രണ്ട് വയസ്സിനുള്ളിൽ മരുന്ന് നൽകിയാൽ മാത്രമേ അസുഖം ഭേദമാവുകയുള്ളൂ. ഏറെനാളത്തെ ചികിത്സക്കു ശേഷം നാലാമത്തെ വയസ്സിലാണ് മൂത്തമകൾ അഫ്രക്ക് സ്‌പൈനൽ മസ്‌കുലാർ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു.

ചക്രക്കസേരയിൽ അനങ്ങാൻ പോലും പ്രയാസപ്പെടുന്ന അഫ്ര, തന്റെ കുഞ്ഞനുജനും ഈ അവസ്ഥ വരരുതെന്ന പ്രാർത്ഥനയിലാണ്. മരുന്ന് നൽകിയാൽ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോഴിക്കോട് മിംസിലെ ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്. ഗൾഫിൽ എ.സി ടെക്നീഷ്യനായ റഫീഖ് ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയിരിക്കുകയാണ്. മക്കളിൽ രണ്ടുപേർക്കും അപൂർവരോഗം വന്നതിന്റെ വേദനയിലാണ് കുടുംബം. കൈയിലുള്ളതെല്ലാം വിറ്റും കടം വാങ്ങിയും ചികിത്സ നടത്തിയ കുടുംബത്തെ സംബന്ധിച്ച്, മകന്റെ ജീവൻ രക്ഷിക്കാനുള്ള മരുന്നിന്റെ ചെലവിനെക്കുറിച്ച് ആലോചിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്.

മാട്ടൂൽ ഗ്രാമവാസികൾ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. ഇത്രയുംവലിയ തുക കണ്ടെത്തണമെങ്കിൽ കാരുണ്യമതികളുടെ സഹായംകൂടിയേ തീരൂ. അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിനുള്ള ധനശേഖരണത്തിനായി സമൂഹ മാധ്യമങ്ങളിലടക്കം കാമ്പയിൻ തുടങ്ങിയിട്ടുണ്ട്. കുഞ്ഞിനെ സഹായിക്കുന്നതിന് കേരള ഗ്രാമീൺ ബാങ്ക് മാട്ടൂൽ ശാഖയിൽ മാതാവ് പി.സി. മറിയുമ്മയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിരുന്നു. ഈ അക്കൗണ്ടിലേക്കാണ് ധനസഹായം ഒഴുകി എത്തിയത്.