ലഖ്‌നോ: ഉത്തർപ്രദേശിലെ മഥുരയിൽ ക്ഷേത്രദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടു പേർ മരിച്ചു. ബാങ്കെ ബിഹാരി ക്ഷേത്രത്തിൽ ജന്മാഷ്ടമി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ നോയിഡ സ്വദേശിയും മറ്റൊരാൾ ജബൽപൂർ സ്വദേശിയുമാണ്. ആറു പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

ജന്മാഷ്ടമിയോട് അനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ വൻ ഒഴുക്കായിരുന്നു. ആരതി സമയത്ത് ക്ഷേത്രത്തിനുള്ളിലേക്ക് തള്ളിക്കയറാൻ ഭക്തർ ശ്രമിച്ചതിനെ തുടർന്നുണ്ടായ തിരക്കിൽപ്പെട്ടാണ് രണ്ടു പേർ ശ്വാസം മുട്ടിമരിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അഭിഷേക് യാദവ് പറഞ്ഞു.

മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. ആഘോഷവേളകളിൽ ആരാധനാലയങ്ങളിലെ തിരക്ക് കണക്കിലെടുത്ത് അനിഷ്ട സംഭവങ്ങൾ തടയാൻ കർശന ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.